തിരുവനന്തപുരം: നഗരത്തില്‍ തിങ്കളാഴ്ച നടന്ന വ്യത്യസ്ത വാഹനാപകടങ്ങളില്‍ വഴിയാത്രികന്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെ ഉള്ളൂരിന് സമീപം കാറുമായി കൂട്ടിയിടിച്ചാണ് സ്കൂട്ടര്‍ യാത്രികരും കുടുംബാംഗങ്ങളുമായ ജോസി ചാക്കോ (52), പെണ്ണമ്മ ജോസി (51), ഷീബാ ജോസി ( 23) എന്നിവര്‍ക്ക് പരിക്കേറ്റത്. രാത്രി എട്ടോടെ കുമാരപുരത്ത് രണ്ട് ബൈക്കുകള്‍ തമ്മിലിടിച്ചാണ് സലികുമാര്‍(46), സൂരജ് നാരായണ്‍ ( 25) എന്നിവര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒമ്പതരയോടെ പട്ടത്തുനിന്ന് പ്ളാമൂട് ഭാഗത്തേക്ക് അമിതവേഗത്തില്‍ പാഞ്ഞ തമിഴ്നാട് രജിസ്ട്രേഷന്‍ ബൈക്കിടിച്ചാണ് പട്ടം സ്വദേശി സുധാകരന് പരിക്കേറ്റത്. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു മറിഞ്ഞ് ഇതിലെ യാത്രികരായ രണ്ടുപേര്‍ക്കും പരിക്കേറ്റു. സുധാകരനെ പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒമ്പതരയോടെ എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനും സ്കൂട്ടര്‍ യാത്രികനുമായ അമല്‍ ബാബുവിനെ അജ്ഞാതര്‍ ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചിട്ടശേഷം നിര്‍ത്താതെപോകുകയായിരുന്നു. ഇടപ്പഴഞ്ഞി ജഗതി റോഡിലായിരുന്നു സംഭവം. ഇദ്ദേഹത്തെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.