പാറശ്ശാല: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പില്‍ പൊലിഞ്ഞത് പല നേതാക്കളുടെയും പ്രതീക്ഷകള്‍. സ്വന്തം വാര്‍ഡുകള്‍ വനിതയാകുമെന്ന കണക്കുകൂട്ടലില്‍ സമീപ വാര്‍ഡുകളിലേക്ക് ചേക്കേറി വികസനങ്ങള്‍ നടത്തിയ നിലവിലെ അംഗങ്ങളും സ്ഥാനാര്‍ഥിയാകുമെന്ന വിശ്വാസത്തില്‍ വോട്ടു ചോദിക്കല്‍ ആരംഭിച്ചവര്‍ക്കും കനത്ത തിരിച്ചടിയാണ് നറുക്കെടുപ്പിലൂടെ കിട്ടിയത്. വര്‍ഷങ്ങളായി ഇഷ്ടം പോലെ അടുത്ത വാര്‍ഡുകളില്‍ മാറി മാറി നിന്ന് സ്ഥാനങ്ങള്‍ നിലനിര്‍ത്തിയവര്‍ക്ക് സമീപ വാര്‍ഡുകളിലെല്ലാം വനിതയും സംവരണ സീറ്റുകളുമായി മാറിയതോടെ തിരിച്ചടിയായി. ഭൂരിഭാഗം പഞ്ചായത്തുകളിലും നിലവിലെ പ്രസിഡന്‍റുമാര്‍ക്ക് മത്സരിക്കാന്‍ സീറ്റുകള്‍ ഇല്ല. നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ വനിതാവാര്‍ഡുകള്‍ നിരവധിയാണ്. പാറശ്ശാല പഞ്ചായത്തിലെ പുല്ലൂര്‍ക്കോണം ചെങ്കല്‍ പഞ്ചായത്തിലെ പുല്ലൂര്‍ക്കോണം ചെങ്കല്‍ പഞ്ചായത്തിലെ വട്ടവിള കാരോട് പഞ്ചായത്തിലെ പുതുശ്ശേരി എന്നിവയാണ് വീണ്ടും വനിതാ വാര്‍ഡ് ആയത്. പാറശ്ശാല ഗ്രാമപഞ്ചായത്തിലെ നിലവിലെ കക്ഷിനിലകള്‍: ആകെ വാര്‍ഡ്- 23. കോണ്‍ഗ്രസ്-14, സി.പി.എം-ആറ്, സി.പി.ഐ- ഒന്ന്, ബി.ജെ.പി- ഒന്ന്, സ്വതന്ത്രന്‍- ഒന്ന്. നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ പുരുഷ ജനറല്‍ - പത്ത്, എസ്.സി. പുരുഷന്‍- ഒന്ന്, വനിത-11, എസ്.സി. വനിത- ഒന്ന്. ചെങ്കല്‍ പഞ്ചായത്തില്‍ ആകെ വാര്‍ഡ്- 21, കോണ്‍ഗ്രസ്- പത്ത്, സി.പി.എം- ആറ്, സി.പി.ഐ- മൂന്ന്, ജനതാദള്‍- ഒന്ന്. എന്നാല്‍, ഇപ്രാവശ്യം പുരുഷ ജനറല്‍- ഒമ്പത്, വനിത- പത്ത്, എസ്.സി. പുരുഷന്‍- ഒന്ന്, എസ്.സി. വനിത- ഒന്ന്. കുളത്തൂര്‍ പഞ്ചായത്തില്‍ ആകെ വാര്‍ഡ്- 20, കോണ്‍ഗ്രസ്- 15, സി.പി.എം- രണ്ട്, സ്വതന്ത്ര- ഒന്ന്. ഇപ്രാവശ്യം വനിത- പത്ത്, പുരുഷ ജനറല്‍- ഒമ്പത്, എസ്.സി പുരുഷന്‍- ഒന്ന്. കൊല്ലയില്‍ പഞ്ചായത്തില്‍ 16 വാര്‍ഡുകളില്‍ കോണ്‍ഗ്രസ്- ആറ്, സി.പി.എം- ആറ്, സി.പി.ഐ- ഒന്ന്, ബി.ജെ.പി- ഒന്ന്, ബി.എസ്.പി- ഒന്ന്. ഇപ്രാവശ്യം പുരുഷ ജനറല്‍- ഏഴ്, എസ്.സി പുരുഷന്‍- ഒന്ന്, വനിത- ഏഴ്, എസ്.സി വനിത- ഒന്ന്. കാരോട് പഞ്ചായത്തിലെ 19 വാര്‍ഡില്‍ കോണ്‍ഗ്രസ്- 12, സി.പി.എം- നാല്, സി.പിഐ- രണ്ട്, ബി.ജെ.പി- ഒന്ന്. ഇപ്രാവശ്യം വനിത-പത്ത്, പുരുഷ ജനറല്‍- എട്ട്, എസ്.സി. പുരുഷ ജനറല്‍- ഒന്ന്. വാര്‍ഡുകള്‍ മാറിമറിഞ്ഞതോടെ യോഗ്യരായ വനിതാ സ്ഥാനാര്‍ഥികളെ തേടിയുള്ള അന്വേഷണവും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.