തൃശൂർ: അയ്യന്തോള്‍ പുതുര്‍ക്കരയില്‍ അപ്പന്‍ തമ്പുരാൻെറ സ്മാരകമായി വായനശാല പണിയുന്നതിന് കിഴക്കുംപാട്ടുകര വടക്കൂട്ട് നാരായണന്‍ നായര്‍ക്ക് 1948ല്‍ പാട്ടത്തിന് നല്‍കിയിരുന്ന സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കുന്നതിനെതിരെ ഇപ്പോഴത്തെ അവകാശികള്‍ നല്‍കിയ അപ്പീല്‍ തൃശൂര്‍ രണ്ടാം അഡീഷനല്‍ സബ് ജഡ്ജ് തള്ളി. 12 സൻെറ് സര്‍ക്കാര്‍ ഭൂമിയാണ് വായനശാലക്കായി 1948ല്‍ പാട്ടത്തിന് നല്‍കിയിരുന്നത്. എന്നാല്‍ അഞ്ചു വര്‍ഷത്തിന് ശേഷം വായനശാലയുടെ പ്രവര്‍ത്തനം നിലക്കുകയായിരുന്നു. തുടര്‍ന്ന് നാരായണന്‍ നായര്‍ ഈ പാട്ടഭൂമിയില്‍ അനധികൃതമായി കെട്ടിടം പണിത് വാടകക്ക് കൊടുക്കുകയായിരുന്നു. സര്‍ക്കാറിൻെറ ശ്രദ്ധയിൽപെട്ടതിനെ തുടര്‍ന്ന് പാട്ടഭൂമിയില്‍ നിന്ന് ഒഴിപ്പിക്കുന്നതിനായി മരണപ്പെട്ട നാരായണന്‍നായരുടെ പിന്‍ഗാമിക്ക് സര്‍ക്കാര്‍ 2008 മേയ് 13ന് നോട്ടീസ് നൽകിയിരുന്നു. നോട്ടീസിനെതിരെ അവകാശികളായ ഭാര്യ കാർത്യായനി അമ്മയും, മകന്‍ രതനകുമാറും ചേര്‍ന്ന് തൃശൂര്‍ മുന്‍സിഫ് കോടതിയില്‍ അന്യായം ഫയല്‍ ചെയ്തിരുന്നു. അന്യായം സര്‍ക്കാറിൻെറ വിശദമായ വാദം കേട്ടതിനു ശേഷമാണ് തള്ളിയത്. തുടര്‍ന്ന് വിധിക്കെതിരെ അന്യായക്കാര്‍ മേല്‍കോടതിയില്‍ സര്‍ക്കാറിനെതിരെ അപ്പീല്‍ ഫയല്‍ ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ ഭൂമി അപ്പന്‍ തമ്പുരാന്‍ വായനശാലക്ക് വേണ്ടിയാണ് നാരായണന്‍നായര്‍ക്ക് പാട്ടത്തിന് കൊടുത്തതെന്നും, പാട്ടഭൂമിയില്‍ കൈവശക്കാര്‍ക്ക് എതിര്‍കൈവശാവകാശമില്ലെന്നും സര്‍ക്കാര്‍ ഭൂമിക്ക് നികുതി കൊടുക്കുന്നുണ്ടെന്ന വാദം തെറ്റാണെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചു. അപ്പീല്‍ തള്ളിയതിനെത്തുടര്‍ന്ന് സര്‍ക്കാറിന് ഭൂമി ഒഴിപ്പിക്കാനുള്ള തടസ്സങ്ങള്‍ നീങ്ങിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.