തൃശൂര്‍: നഗരത്തിലെ പ്രധാന റോഡുകള്‍ മെക്കാഡം ടാറിങ് നടത്താനും ജങ്ഷനുകള്‍ ടൈല്‍ വിരിക്കാനും കോര്‍പറേഷന്‍ കൗണ് സില്‍ യോഗത്തിൽ തീരുമാനം. റോഡുകള്‍ മെക്കാഡം ടാറിങ് നടത്തുന്നതില്‍ അഭിനന്ദിച്ച പ്രതിപക്ഷം ആദ്യം കുണ്ടും കുഴിയുമായി തകര്‍ന്ന റോഡുകള്‍ നന്നാക്കണമെന്ന് ആവശ്യപ്പെട്ടു. ക്വാറി വേസ്‌റ്റ് ഇട്ടെങ്കിലും നന്നാക്കണമെന്ന് ബി.ജെ.പി അംഗങ്ങളും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനം മാത്രമാണിതെന്ന പ്രതിപക്ഷ ആരോപണത്തിൽ തെരഞ്ഞെടുപ്പ് തന്നെയാണ് മെക്കാഡം ടാറിങ് നടത്താനുള്ള കാരണമെന്ന് മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയുടെ മറുപടി. ആറു മാസത്തിനകം 60 ശതമാനം പണികള്‍ പൂര്‍ത്തിയാക്കുമെന്നും പ്രഖ്യാപിച്ചു. എവിടെ നിന്നായാലും ഫണ്ട് കണ്ടെത്തി കടം വാങ്ങിച്ചായാലും മെക്കാഡം ടാറിങ്ങും ടൈല്‍ വിരിക്കലും നടത്തുമെന്ന് മേയര്‍ അജിത വിജയന്‍ പറഞ്ഞു. പ്ലാന്‍ ഫണ്ടും എം.എൽ.എ, എം.പി ഫണ്ടും ഇതിനായി വാങ്ങിക്കുമെന്ന് മേയര്‍ വ്യക്തമാക്കി. അടുത്തൊന്നും നടക്കാത്ത വെറും പ്രഖ്യാപനം മാത്രമാണിതെന്ന് മുന്‍ മേയര്‍ രാജന്‍ പല്ലന്‍ പറഞ്ഞു. 2020-21 സാമ്പത്തിക വര്‍ഷത്തെ ഫണ്ട് എടുത്താണ് ഇത് ചെയ്യുന്നതിനാൽ തൽക്കാലം ഇപ്പോള്‍ നടക്കില്ലെന്ന് വ്യക്തമാണെന്ന് അദ്ദേഹം ആരോപിച്ചു. ദിവാന്‍ജിമൂല മേല്‍പാലത്തിനായി മുന്‍ ഭരണസമിതി ആറുകോടി രൂപ കെട്ടിവച്ചത് തെറ്റായി പോയെന്ന് പരിഹസിച്ച ഭരണസമിതിയിപ്പോള്‍ ഒരു നാണവുമില്ലാതെ പൊതുമരാമത്ത് റോഡുകൾക്കായി ഫണ്ട് ചെലവാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് എ. പ്രസാദ് ആരോപിച്ചു. അടിയന്തരമായി റോഡുകളുടെ ശോച്യാവസ്ഥ മാറ്റാതെ മെക്കാഡം ടാറിങ് നടത്തുമെന്ന് പറഞ്ഞ് ജനങ്ങളെ പരിഹസിക്കരുതെന്ന് പ്രതിപക്ഷ ഉപനേതാവ് ജോണ്‍ ഡാനിയേല്‍ പറഞ്ഞു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ശ്രീനിവാസനെ മയക്കിയിട്ടിരിക്കയാണെന്ന് പ്രതിപക്ഷത്തെ ഫ്രാന്‍സിസ് ചാലിശേരിയുടെ ആരോപണം. താനും റോഡുകളിലെ കുഴിയില്‍ വീെണങ്കിലും ഭാഗ്യം കൊണ്ടാണ് ഒന്നും പറ്റാതിരുന്നതെന്ന് ബി.ജെ.പിയിലെ എം.എസ്. സമ്പൂര്‍ണ പറഞ്ഞു. താനും കുഴിയില്‍ വീണിരുന്നുവെന്നും മഴ മൂലമാണ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ വൈകുന്നതെന്നായിരുന്നു ഭരണകക്ഷിയിലെ ഗ്രീഷ്മ അജയഘോഷിൻെറ വാദം. മെക്കാഡം ടാറിങ്ങിന് അഞ്ചര മീറ്ററെങ്കിലും ആവശ്യമായതിനാലാണ് എല്ലാ ഡിവിഷനിലെയും റോഡുകള്‍ മെക്കാഡം ടാറിങ് നടത്താന്‍ പറ്റാത്തതെന്ന് സ്ഥിരം സമിതി അധ്യക്ഷന്‍ ഷീബ ബാബു വ്യക്തമാക്കി. ടി.ആര്‍. സന്തോഷ്, ലാലി ജെയിംസ്, കെ. മഹേഷ്, സി. രാവുണ്ണി, ലളിതാംബിക, വിന്‍ഷി അരുണ്‍കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.