ബംഗളൂരു: ദക്ഷിണ കന്നട എം.പി നളിൻ കുമാർ കട്ടീലിനെ കർണാടക ബി.ജെ.പി സംസ്ഥാന പ്രസിഡൻറായി നിയമിച്ചു. മന്ത്രിസഭ വികസനത്തിന് പിന്നാലെയാണ് രാത്രിയോടെ ഇദ്ദേഹത്തെ നിയമിച്ചുള്ള ഉത്തരവിറക്കിയത്. ദേശീയ പ്രസിഡൻറ് അമിത് ഷാ ഇതുസംബന്ധിച്ചുള്ള ഉത്തരവിറക്കിയെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി അരുൺ സിങ് വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. സംസ്ഥാന പ്രസിഡൻറായിരുന്ന ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡൻറിനെ നിശ്ചയിച്ചത്. ഉപമുഖ്യമന്ത്രി സ്ഥാനമോ പാർട്ടി സംസ്ഥാന പദവിയോ നോട്ടമിട്ടിരുന്ന അരവിന്ദ് ലിബാവലി ഉൾപ്പെടെയുള്ള നേതാക്കളെ തള്ളിയാണ് നളിൻ കുമാർ കട്ടീൽ പ്രസിഡൻറാകുന്നത്. അരവിന്ദ് ലിബാവലിയെയാണ് യെദിയൂരപ്പ പ്രസിഡൻറായി നിർദേശിച്ചിരുന്നതെങ്കിലും കേന്ദ്ര നേതൃത്വം ബി.എൽ. സന്തോഷിൻെറ അനുയായികൂടിയായ നളിൻ കുമാറിനെ പരിഗണിക്കുകയായിരുന്നു. 18ാം വയസ്സിൽ ആർ.എസ്.എസിൻെറ മുഴുവൻ സമയ പ്രവർത്തകനായ നളിൻ കുമാർ കട്ടീൽ വർഷങ്ങളായി ബി.ജെ.പിയുടെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 2004 ൽ ബി.ജെ.പി ദക്ഷിണ കന്നട ജില്ല സെക്രട്ടറിയായി. 2009ൽ ദക്ഷിണ കന്നടയിൽനിന്നു ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 2014ലും 2019ലും വിജയം ആവർത്തിച്ചു. 2,74,621 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മൂന്നാം വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.