കുരുക്കൊഴിയാതെ നഗരം

തൃശൂർ: കഴിഞ്ഞ ദിവസം മണിക്കൂറുകൾ നീണ്ട കുരുക്കുകൾക്ക് അവധി ദിവസമായ ശനിയാഴ്ചയിലും ഒഴിഞ്ഞില്ല. നഗരത്തിലെ റോഡുകള ുടെ ശോച്യാവസ്ഥയാണ് വാഹനങ്ങളെ കുരുക്കിലാക്കിയത്. നഗരത്തിലെയും നഗരാനുബന്ധ റോഡുകളുമെല്ലാം കനത്ത കുരുക്കിലാണ്. രാവിലെ തുടങ്ങിയ കുരുക്കിന് അൽപം ശമനമായത് ഉച്ചയോടെയാണ്. പക്ഷേ, വൈകുന്നേരമായതോടെ വീണ്ടും കുരുക്ക് മുറുകി. തൃശൂർ കുന്നംകുളം റോഡിൽ പുഴക്കലിൽ കുരുക്ക് ഉച്ചക്കും ഒഴിയാത്ത വിധമായിരുന്നു. മഴയ്ക്കു മുമ്പേ തന്നെ നഗരത്തിലെ റോഡുകളുടെ ദുരവസ്ഥയെ കുറിച്ച് പരാതികൾ ഉയർന്നിരുന്നുവെങ്കിലും കോർപറേഷൻ അവഗണിക്കുകയായിരുന്നു. ഹൈറോഡിലും പള്ളിക്കുളത്തും ചെളിക്കുളമായതോടെ കരിങ്കൽപൊടിയിട്ട് മുഖം മിനുക്കി ഒഴിയുകയായിരുന്നു. ശക്തൻ നഗർ, എം.ഒ.റോഡ്, ഹൈറോഡ്, കൊക്കാലെ, വെളിയന്നൂർ, പടിഞ്ഞാറേകോട്ട, കെ.എസ്. ആർ.ടി.സി. തുടങ്ങിയ റോഡുകളിലെല്ലാം വൻ ഗർത്തങ്ങളാണ്. നഗരത്തിലെ കുരുക്കുകൾ ചർച്ചയായപ്പോൾ മേയർ സ്ഥിരം സമിതി ചെയർമാൻമാരുടെയും വിവിധ വകുപ്പ് മേധാവികളുടെയും അടിയന്തര യോഗം ചേർന്നു. റോഡുകളിലെ കുഴികളടക്കാൻ യോഗത്തിൽ തീരുമാനമായി. മഴ പൂർണമായി മാറിയ ശേഷം പൂർണടാറിങ് നടത്താമെന്നും ഇപ്പോൾ അറ്റക്കുറ്റപ്പണികൾ നടത്താമെന്നും മേയർ അജിത വിജയൻ യോഗത്തിൽ അറിയിച്ചു. എന്നാൽ സമ്പൂർണ റീ ടാറിങ് നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കഴിഞ്ഞ പ്രളയത്തിൽ തകർന്ന റോഡുകൾ പോലും ഇനിയും ടാറിങ് നടത്തിയില്ലെന്നും താൽക്കാലിക ഓട്ടയടക്കൽ വേണ്ടെന്ന് പ്രതിപക്ഷ കക്ഷി ഉപനേതാവും സ്ഥിരം സമിതി അധ്യക്ഷനുമായ ജോൺ ഡാനിയേൽ പറഞ്ഞു. ഡെപ്യൂട്ടി മേയർ റാഫി പി.ജോസ്, സ്ഥിരം സമിതി അധ്യക്ഷർ, ഡി.പി.സി അംഗം വർഗീസ് കണ്ടംകുളത്തി, പ്രതിപക്ഷ കക്ഷി നേതാവ് എം.കെ. മുകുന്ദൻ, ചീഫ് എക്സി. എൻജിനീയർ, അസി. എക്സി. എൻജിനീയർ. വിവിധ അസി. എൻജിനീയർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.