പഴയന്നൂർ: സി.പി.എം ഭരിക്കുന്ന പഴയന്നൂർ ഗ്രാമ പഞ്ചായത്ത് നിർമിച്ച നടപ്പാതയുടെ കൈവരി വ്യക്തിക്ക് വേണ്ടി സി.പി.ഐ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കി. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഗ്രാമപഞ്ചായത്ത് ഓഫിസിനോട് ചേർന്ന നടപ്പാതയുടെ അരികിൽ ഉറപ്പിച്ച 40 മീറ്ററോളം ഇരുമ്പ് പൈപ്പിൽ പണിത കൈവരി പൊളിച്ചത്. പിന്നീട് സി.പി.ഐ സ്ഥലത്ത് കൊടി നാട്ടി. നടപ്പാതയോട് ചേർന്ന് വ്യക്തിയുടെ സ്ഥലം മൂന്ന് അടിയോളം കൈയേറിയാണ് പഞ്ചായത്ത് നടപ്പാത നിർമിച്ചതെന്ന് സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.എസ്. സുകുമാരൻ പറഞ്ഞു. ആന്തൂർ മോഡൽ അതിക്രമം സി.പി.ഐ അനുവദിക്കില്ല. നിയമം നോക്കിയിരുന്നാൽ മൂന്ന് തലമുറ കഴിഞ്ഞാലും നീതി കിട്ടില്ല. ഉടമക്ക് സ്ഥലത്ത് പ്രവേശിക്കാൻ വഴി പോലും വിടാതെയാണ് പഞ്ചായത്ത് കെട്ടിമറച്ചത്. സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പകൽ ആണ് കൈവരി പൊളിച്ചു നീക്കിയതെന്നും സുകുമാരൻ അറിയിച്ചു. പഴയന്നൂർ ഗ്രാമപഞ്ചായത്ത് 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്ത് ഓഫിസ് മുതൽ ബസ് സ്റ്റാൻഡ് വരെ നടപ്പാത നിർമിച്ചത്. നിർമാണ സമയത്ത് വ്യക്തിയുടെ സ്ഥലം കൈയേറി എന്നാരോപിച്ച് അവർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി പഞ്ചായത്തിന് അനുകൂലമായാണ് വിധിച്ചത്. നടപ്പാത നിർമിച്ച് വർഷം കഴിഞ്ഞാണ് കൈവരി നിർമാണം ആരംഭിച്ചത്. ജനങ്ങളുടെ സൗകര്യത്തിനും സുരക്ഷക്കും വേണ്ടി നിർമിച്ച കൈവരി പൊളിച്ച് മാറ്റി പദ്ധതി നിർവഹണത്തിന് കാലതാമസം വരുത്തുകയും പൊതുമുതൽ നശിപ്പിച്ചതിനുമെതിരെ ഗ്രാമപഞ്ചായത്ത് പൊലീസിൽ പരാതി നൽകിയതായി പ്രസിഡൻറ് ശോഭന രാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.