യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ്​ അറസ്​റ്റിൽ

തളിപ്പറമ്പ്: ബക്കളം കടമ്പേരിയിൽ യുവതിയെ വെട്ടിക്കൊന്ന സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് കാപ്പാട് സ്വദേശിനിയായ പുതിയാണ്ടി രേഷ്മയെ (40) ഭർത്താവ് എബ്രാൻ സന്തോഷ് കൊലപ്പെടുത്തിയത്. തളിപ്പറമ്പ് സി.ഐ എ. അനിൽ കുമാറിൻെറ നേതൃത്വത്തിൽ കൊലനടന്ന വീടിന് സമീപം നടത്തിയ തെളിവെടുപ്പിൽ വെട്ടാനുപയോഗിച്ച കത്തി കണ്ടെത്തി. സന്തോഷ് ചെങ്ങളായിയിൽനിന്ന് സംഘടിപ്പിച്ച വാക്കത്തിയുമായി എത്തി രേഷ്മയുടെ കഴുത്തിനും പുറത്തുമായാണ് വെട്ടിയത്. തുടർന്ന് സന്തോഷ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ബഹളംകേട്ട് നാട്ടുകാരാണ് രേഷ്മയെ ആശുപത്രിയിൽ എത്തിച്ചത്. മാതാപിതാക്കൾ നേരേത്ത മരിച്ച രേഷ്മയെ നാലു വർഷം മുമ്പാണ് സന്തോഷ് വിവാഹം ചെയ്തത്. അന്നുമുതൽ കൊടിയ പീഡനമാണ് യുവതി സഹിച്ചുവന്നതെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ ഇടപെട്ടതോടെ ഇരുവരും കുറച്ചുകാലമായി വേർപിരിഞ്ഞ് താമസിക്കുകയാണ്. ഗൾഫിലായിരുന്ന സന്തോഷ് നാട്ടിലെത്തിയശേഷം ചെങ്ങളായിയിൽ വാടകവീട്ടിലാണ് താമസിക്കുന്നത്. സന്തോഷിൻെറ കടമ്പേരിയിലുള്ള വീട്ടിൽ ഒറ്റക്ക് താമസിക്കുകയായിരുന്നു രേഷ്മ. ഇവർക്ക് കുട്ടികൾ ഇല്ല. വിവാഹമോചനത്തിന് സന്തോഷ് കേസ് നൽകിയെങ്കിലും വെറുംകൈയോടെ ഇറങ്ങിപ്പോകാൻ രേഷ്മ തയാറാകാത്തതിനാൽ വിവാഹമോചനം നടന്നില്ല. പീഡനം സംബന്ധിച്ച് രേഷ്മ നേരത്തെ തളിപ്പമ്പ് ഡിവൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു. നാട്ടിലെ പാർട്ടിക്കാർ ഇടപെട്ട് സന്തോഷുമായി നടത്തിയ ചർച്ചയിൽ 10 ലക്ഷം രൂപ രേഷ്മക്ക് നൽകാൻ തീരുമാനിച്ചു. ആദ്യഗഡു അഞ്ചു ലക്ഷം പെട്ടെന്ന് നൽകാനും ബാക്കി കൊടുക്കുന്നമുറക്ക് ബന്ധം വേർപെടുത്താൻ ഒപ്പിട്ടുനൽകാനും തീരുമാനമായിരുന്നു. എന്നാൽ, തുക ലഭിക്കാത്തതിനാൽ സന്തോഷിൻെറ വീട്ടിൽതന്നെ താമസിച്ചുവരുകയായിരുന്നു രേഷ്മ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.