വടക്കേക്കാട്: പഞ്ചായത്ത് കലുങ്ക് നിർമിക്കാൻ പദ്ധതിയിട്ട തോട്ടിലേക്കിറക്കി സ്വകാര്യ മതിലിന് തറ കെട്ടി. വടക്കേക്കാട് പഞ്ചായത്ത് അഞ്ചാം വാർഡ് കൊച്ചനൂരിലാണ് പഞ്ചായത്തിൻെറ അനുമതിയില്ലാതെ നിർമാണം നടന്നത്. കൊച്ചനൂർ സൻെററിൽ നിന്ന് വടക്കോട്ട് ഒരു കിലോമീറ്റർ നീളത്തിൽ നേരത്തെ സ്ഥലമുടമകൾ സഹകരിച്ച് നിർമിച്ച റോഡ് ഈയിടെയാണ് പഞ്ചായത്ത് ഏറ്റെടുത്തത്. റോഡിന് കുറുകെയുള്ള തോട്ടിൽ കലുങ്ക് ഉൾപ്പെടെ വികസനത്തിന് 11 ലക്ഷം രൂപ അനുവദിച്ചിരുന്നു. പണി തുടങ്ങാനിരിക്കെയാണ് റോഡരികിൽ നിർമാണം നടക്കുന്ന വീടിന് ചുറ്റുമതിൽ കെട്ടാൻ തോട്ടിൽ തറ കെട്ടിയത്. കൊച്ചനൂർ ഗവ. ഹൈസ്കൂൾ പരിസരത്ത് നിന്ന് ഉത്ഭവിച്ച് കിഴക്ക് പുഞ്ചപ്പാടത്ത് ചേരുന്ന പെരുന്തോടിന് നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് നാട്ടുകാർ പറയുന്നു. ക്രമേണ ആഴവും പരപ്പും കുറഞ്ഞുവെങ്കിലും താഴ്ന്ന പ്രദേശമായ ഇവിടെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഇപ്പോഴും സഹായിക്കുന്നത് തോടാണ്. റോഡിന് വേണ്ടി നാട്ടുകാർ കുഴലിട്ട് മൂടിയ ഭാഗം പൊളിച്ച് കലുങ്ക് പണിയാനാണ് പഞ്ചായത്തിൻെറ പദ്ധതി. എന്നാൽ തറ പണിത ഭാഗത്ത് തോട് നികന്നതോടെ വെള്ളത്തിൻെറ ഒഴുക്ക് തടസ്സപ്പെടും. കലുങ്കു പണിതാലും മഴക്കാലത്ത് പ്രദേശത്ത് വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും ഇടയാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. അനധികൃത നിർമാണം നടക്കുന്നതായി അറിഞ്ഞുവെന്നും അന്വേഷിച്ച് ഉടൻ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.