എരുമപ്പെട്ടി: പഞ്ചായത്തിലെ എട്ടാം വാർഡിൽ നടക്കുന്ന മൊബൈൽ ടവർ നിർമാണം നിർത്തിവെക്കണമെന്നാശ്യപ്പെട്ട് റിലയൻസിന് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകി. ടവർ നിർമാണത്തിന് ജൂൺ 28ന് പഞ്ചായത്ത് അനുവാദം നൽകിയിരുന്നു. ഇതിനെതിരെ പ്രദേശവാസികൾ രംഗത്തെത്തിയതിനെ തുടർന്ന് പഞ്ചായത്ത് ഭരണസമിതി നിർമാണം നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ടവർ നിർമാണം അടിയന്തരമായി നിർത്തിവെക്കാനും മൂന്ന് ദിവസത്തിനകം വിവരം രേഖാമൂലം പഞ്ചായത്തോഫിസിൽ അറിയിക്കാനും കമ്പനിക്ക് പഞ്ചായത്ത് അറിയിപ്പ് നൽകിയത്. ഇതോടെ നാട്ടുകാർ നടത്തുന്ന കുത്തിയിരിപ്പ് സമരം താല്കാലികമായി അവസാനിപ്പിച്ചു. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ജനകീയ സമരസമിതി കൺവീനർ രാജീവ് കാരുമുക്കിൽ അറിയിച്ചു. ജനകീയ സമരങ്ങളുടെ വിജയം എരുമപ്പെട്ടി: മൊബൈൽ ടവർ നിർമാണത്തിന് സ്റ്റോപ് മെമ്മോ നൽകിയത് ജനകീയ സമരങ്ങളുടെ വിജയമാണെന്ന് വെൽഫെയർ പാർട്ടി. ജനവാസ മേഖലയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപിക്കുന്ന ടവറിനെതിരായ സമരത്തിന് വെൽഫെയർ പാർട്ടി നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. പിൻവാതിലിലൂടെ സ്റ്റോപ് മെമ്മോയെ മറികടക്കാനുള്ള നീക്കങ്ങൾക്കെതിരെ സമര സമിതിയും നാട്ടുകാരും ജാഗ്രത പുലർത്തണമെന്നും നേതാക്കൾ പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അഷ്റഫ് മങ്ങാട് അധ്യക്ഷത വഹിച്ചു. സുലൈഖ അസീസ്, കാസിം മുട്ടിക്കൽ, ഹബീബ ജലീൽ, ഹസൻ ചിറ്റണ്ട എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.