പരിശോധിച്ച 70 ശതമാനം കുടിവെള്ളത്തിലും കോളിഫോം ബാക്​ടീരിയ

തൃശൂർ: പ്രളയ ബാധിത പ്രദേശങ്ങളിലെ കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയ. വാട്ടർ അതോറിറ്റിയുടെ കിഴക്കുംപാട്ടുകരയിലെ മേഖല ഒാഫിസിൽ നടത്തിയ പരിശോധനയിലാണിത് കണ്ടെത്തിയത്. തിങ്കളാഴ്ച 150 സാമ്പിളുകളിൽ നടത്തിയ പൂർണ പരിശോധനയിൽ 70 ശതമാനത്തിലും മനുഷ്യമലത്തിലുള്ള കോളിഫോം ബാക്ടീരിയ നല്ല തോതിൽ ഉണ്ടെന്ന് കണ്ടെത്തി. കൂടുതലും തൃശൂർ നഗരത്തിൽ ചെമ്പൂക്കാവിൽ നിന്നുള്ള സാമ്പിളുകളിലാണിത്. ചേറൂർ, അയ്യന്തോൾ, നെല്ലങ്കര, കൈനൂർ, ആറാട്ടുപുഴ, പുള്ള്, ആലപ്പാട്, മണലൂർ എന്നിവിടങ്ങളിലെ സാമ്പിളുകളും തിങ്കളാഴ്ച പരിശോധിച്ചിരുന്നു. ക്ലോറിനേഷൻ െചയ്യാത്ത സാമ്പിളുകളിലാണിത് കണ്ടെത്തിയത്. അതേസമയം, വെള്ളത്തിൽ പി.എച്ച് മൂല്യം കൂടിയിട്ടുണ്ടെന്നും കണ്ടെത്തി. എന്നാൽ, കൂടുതൽ അപകടകാരിയായ ഇ-കോളി ബാക്ടീരിയയെ കണ്ടെത്താനുള്ള പരിശോധന കേന്ദ്രത്തിൽ നടത്താനാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഇ-കോളി ബാക്ടീരിയയെ കണ്ടെത്താനുള്ള പരിശോധനക്ക് എട്ട് ദിവസം വേണം. കുടിവെള്ള പരിശോധനക്ക് തിരക്കേറിയതോടെ പ്രാഥമിക പരിശോധനയിൽ പ്രശ്നങ്ങളുണ്ടെന്ന് സൂചന കിട്ടുന്ന സാമ്പിളുകൾ മാത്രം പൂർണ പരിശോധന നടത്തിയാൽ മതി എന്ന് തീരുമാനിച്ചിരിക്കുകയാണ്. മൂന്നാഴ്ച തുടർച്ചയായി ബ്ലീച്ചിങ്ങ് പൗഡർ ഇടണം കോളിഫോം കണ്ടെത്തിയ സ്ഥിതിക്ക് ആ പരിസരങ്ങളിലെ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയും ഉണ്ടാകാൻ സാധ്യതയുണ്ട്. കിണറുകളിലും മറ്റു കുടിവെള്ള സ്രോതസ്സുകളിലും തുടർച്ചയായി മൂന്നാഴ്ച ബ്ലീച്ചിങ്ങ് പൗഡർ ഇടുകയെന്നതാണ് പരിഹാരം. വെള്ളം നന്നായി തിളപ്പിച്ച ശേഷമേ കുടിക്കാവൂ. തിളച്ച വെള്ളം ചൂടുകുറക്കാൻ തണുത്ത വെള്ളം ഒഴിക്കരുത്. അങ്ങനെ ചെയ്താൽ ബാക്ടീരിയ നശിക്കില്ല. സാധാരണ രണ്ടര ഗ്രാം ക്ലോറിനാണ് ഉപയോഗിക്കേണ്ടത്. പകരം സൂപ്പർ ക്ലോറിനേഷൻ ചെയ്യണം. അഞ്ച് ഗ്രാം ക്ലോറിൻ ഉപയോഗിച്ച് ശുദ്ധീകരിക്കുന്നതിനെയാണ് ഇങ്ങനെ പറയുന്നത്. പ്രളയം കുടിവെള്ളത്തിലെ ഭൗതിക, രാസ മാലിന്യങ്ങൾ ഇല്ലാതാക്കിയെന്ന് മേഖല ഒാഫിസിലെ കെമിസ്റ്റുകൾ പറയുന്നു. കക്കൂസ് മാലിന്യങ്ങൾ പൊന്തിയതും കുടിവെള്ള സ്രോതസ്സുകൾക്ക് അടുത്ത് കക്കൂസുകളുടെ എണ്ണം കൂടിയതുമാണ് ഇ-കോളി, കോളിഫോം ബാക്ടീരിയ കലരാൻ കാരണം. ചൊവ്വാഴ്ച 200 സാമ്പിളുകൾ പൂർണ പരിശോധനക്കെടുത്തു. നിരവധി സാമ്പിളുകളിൽ പ്രാഥമിക പരിേശാധനയും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.