പ്രളയം തകർത്ത മേഖലകളിൽ എ.ഡി.ജി.പിയും മന്ത്രിയുമെത്തി

ആമ്പല്ലൂര്‍: പുതുക്കാട് മണ്ഡലത്തില്‍ പ്രളയം നാശം വിതച്ച പറപ്പൂക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, എ.ഡി.ജി.പി ബി സന്ധ്യ എന്നിവര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തി. കുറുമാലി പുഴയോട് ചേര്‍ന്നുള്ള പഞ്ചായത്തി​െൻറ ഭൂരിഭാഗവും മുങ്ങിയിരുന്നു. പഞ്ചായത്തില്‍ പൂര്‍ണമായി തകര്‍ന്നതും ഭാഗികമായി വാസയോഗ്യമല്ലാത്തതുമായ വീടുകളുടെ കണക്കെടുപ്പ് പൂര്‍ത്തിയായി. 622 വീടുകള്‍ പ്രളയത്തില്‍ നശിച്ചു. 156 വീടുകള്‍ പൂര്‍ണമായും, 179 വീടുകള്‍ ഭാഗികമായും, 287 വീടുകള്‍ വാസയോഗ്യമല്ലാത്തവയുമായെന്നാണ് ഔദ്യോഗിക കണക്ക്. ഭാഗികമായി തകര്‍ന്നതും വാസയോഗ്യമല്ലാത്തതുമായ വീടുകള്‍ ഏതു നിമിഷവും നിലംപൊത്താവുന്ന വിധത്തിലാണെന്നും കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചതായും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പഞ്ചായത്തില്‍ ആകെ 9288 വീടുകളാണുള്ളത്. ഇതില്‍ ഏഴായിരത്തിലധികം വീടുകളിലും വെള്ളം കയറി നാശനഷ്ടം സംഭവിച്ചു. വീട് തകര്‍ന്നവര്‍ പുരയിടത്തില്‍തന്നെ താല്‍ക്കാലികമായി വെച്ചുകെട്ടിയ ഷെഡുകളിലും, ബന്ധുവീടുകളിലുമാണ് കഴിയുന്നത്. പോകാന്‍ ഇടമില്ലാതെയായ 31 കുടുംബങ്ങള്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നുണ്ട്. നെല്ലായി കമ്യൂണിറ്റി ഹാളിലും, പറപ്പൂക്കര സാംസ്‌കാരിക നിലയത്തിലുള്ള രണ്ട് ക്യാമ്പുകളിലായി 112 പേരാണുള്ളത്. നെല്ലായി, പറപ്പൂക്കര, തൊട്ടിപ്പാള്‍ എന്നീ മൂന്നു വില്ലേജുകളില്‍ ഉള്‍പ്പെട്ടവരാണ് ക്യാമ്പിലുള്ളത്. വീടുകള്‍ നശിച്ചുപോയ ഈ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കുന്നതുവരെ ക്യാമ്പില്‍ കഴിയാനുള്ള സാഹചര്യം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തൊട്ടിപ്പാള്‍, പറപ്പൂക്കര, നന്തിക്കര, കൊളത്തൂര്‍, നെല്ലായി, വൈലൂര്‍, പള്ളം എന്നിവിടങ്ങളിലാണ് വ്യാപക നാശനഷ്ടം സംഭവിച്ചത്. പലരുടെയും വിലപ്പെട്ട രേഖകളും ഗൃഹോപകരണങ്ങളും, വസ്ത്രവും, കുട്ടികളുടെ പഠനോപകരണങ്ങളും മാറ്റാന്‍ കഴിഞ്ഞില്ല. പഞ്ചായത്തി​െൻറ 90 ശതമാനം പ്രദേശങ്ങളിലും വെള്ളം കയറിയതോടെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ ഇടമില്ലാതെ ആശങ്കയിലായിരുന്നു പഞ്ചായത്ത് അധികൃതര്‍. പഞ്ചായത്ത് ഓഫിസ് നന്തിക്കരയിലെ താല്‍ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മേഡിക്കൽ ക്യാമ്പ് ആമ്പല്ലൂർ: തൃക്കൂര്‍ പഞ്ചായത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. എലിപ്പനി പ്രതിരോധ മരുന്ന് വിതരണവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.