തൃശൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ചൂടിലേക്ക് ഇത്തവണ ജില്ലയിൽനിന്ന് പ്രതീക്ഷയോടെ കാലെടുത്തുവെക്കുന്നത് 115,093 പേർ. ഇതിൽ എസ്.എസ്.എൽ.സിയിൽ 36673 (18251-പെൺ, 18422-ആൺ) പേരാണ് പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1808 കുട്ടികളുടെ കുറവുണ്ട്. കഴിഞ്ഞവർഷം 19,567 ആൺകുട്ടികളും 18,914 പെൺകുട്ടികളും ഉൾപ്പെടെ 38,481 കുട്ടികളാണ് ജില്ലയിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയത്. എന്നാൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ എണ്ണം കൂടി. ഇക്കൂട്ടത്തിൽ 1,878 കുട്ടികളായിരുന്നു കഴിഞ്ഞ വർഷം പരീക്ഷ എഴുതിയതെങ്കിൽ ഇക്കുറി 2,530 പേരാണ് എഴുതുന്നത്. ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് -15,013പേർ. 11,063 കുട്ടികളുമായി ഇരിങ്ങാലക്കുടയാണ് രണ്ടാമത്. 5,222 ആൺകുട്ടികളും 5,375 പെൺകുട്ടികളും അടക്കം 10,597 കുട്ടികളാണ് തൃശൂരിലുള്ളത്. 83 സർക്കാർ സ്കൂളുകളും 148 എയ്ഡഡും 28 അൺ എയ്ഡഡും ഉൾപ്പെടെ 259 സ്കൂളുകളിലാണ് പരീക്ഷകേന്ദ്രങ്ങൾ. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്നത് എരുമപ്പെട്ടി ഗവ. എച്ച്.എസ്.എസിൽ- 654. ചാവക്കാട് ജി.ആർ.എഫ്.ടി.എച്ച്.എസിലാണ് ഏറ്റവും കുറവ്- ഏഴ്. എയ്ഡഡ് സ്കൂളുകളിൽ മതിലകം സെൻറ് ജോസഫ് എച്ച്.എസാണ് കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തുന്നത്- 444. ഏറ്റവും കുറവ് എസ്.എൻ.ജി.എച്ച്.എസ് കണിമംഗലത്ത്- 14. പത്താം ക്ലാസ് പരീക്ഷക്ക് 2,650 ഇൻവിജിലേറ്റർമാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. എസ്.എസ്.എൽ.സിക്കാർക്ക് ഉച്ചക്കുശേഷം 1.45നാണ് പരീക്ഷ തുടങ്ങുക. 15 മിനിറ്റ് 'കൂൾ ഓഫ് െടെം' നൽകും. 3.30ന് പരീക്ഷ അവസാനിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിൽ 204 കേന്ദ്രങ്ങളിലായി 78,420 പേർ പരീക്ഷ എഴുതും. 39,560 ഒന്നാം വർഷക്കാരും 38,860 രണ്ടാം വർഷക്കാരുമാണ് പരീക്ഷ എഴുതുന്നത്. പുതുക്കാട് സെൻറ് ആൻറണീസിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ എഴുതുന്നത്. 36 വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്ന് 5,184 പേരാണ് ഇരുവർഷങ്ങളിലായി പരീക്ഷ എഴുതുന്നത്. രാവിലെ 10 മുതൽ 12.45 വരെയാണ് പരീക്ഷ. ചൂടിനെ പേടിക്കാതെ പരീക്ഷ എഴുതാം പരീക്ഷ ഹാളിൽ വെള്ളം തൃശൂർ: ചൂട് കണക്കിലെടുത്ത് പരീക്ഷ മുറികളിൽ വെള്ളം എത്തിക്കും. ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിെൻറ പ്രത്യേക അറിയിപ്പ് എത്തിയിട്ടുണ്ട്. പ്രാഥമിക ചികിത്സക്ക് ആവശ്യമായ സൗകര്യങ്ങൾ സ്കൂളുകളിലുണ്ടാകും. സുരക്ഷക്കും മറ്റ് അടിയന്തര സഹായത്തിനുമായി അതത് കേന്ദ്രങ്ങളുടെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകളുടെ സഹായം തേടിയിട്ടുണ്ട്. ഡി.ഇ.ഒ തലത്തിലാണ് പരീക്ഷകൾ നിയന്ത്രിക്കുന്നത്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള ക്രമീകരണങ്ങളും സ്കൂളുകളിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.