തൃശൂർ: ചിലർ ഉള്ളുതുറന്ന് ചിരിച്ചു; ചിലർ കണ്ണീരൊഴുക്കി പറഞ്ഞു ''കുടുംബശ്രീയാണ് ഞങ്ങളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്''എന്ന്. കുടുംബശ്രീ സംഘടിപ്പിച്ച 'പ്രതിധ്വനി ടോക് ഷോ'യിലാണ് വികാരനിർഭരമായ നിമിഷങ്ങൾ. കൃഷിയെന്തെന്ന് കാണാത്ത, നെല്‍പ്പാടം എന്തെന്നറിയാത്ത നിലയില്‍നിന്ന് സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തും ഏക്കര്‍ കണക്കിന് കൃഷി നടത്തുന്ന സ്ത്രീകളാണ് ഇന്ന് കുടുംബശ്രീ അംഗങ്ങൾ. സമൂഹത്തിെൻറ വളര്‍ച്ച ആഗ്രഹിക്കുന്നവരാണ് കുടുംബശ്രീ അംഗങ്ങളെന്ന് ഒരേ സ്വരത്തിൽ എല്ലാവരും പറഞ്ഞു. കുടുംബശ്രീ മിഷൻ ജെൻഡർ വിഭാഗം സംഘടിപ്പിച്ച ടോക് ഷോ ജില്ലതല മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ടവർ അനുഭവങ്ങൾ വിവരിച്ചു. ജില്ലയിലെ നൂറിലധികം പേരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് പതിനേഴ് പേരാണ്. ഫോര്‍ച്യൂണര്‍ ട്രെയ്നര്‍ ദീപ എസ്. നായര്‍ ടോക് ഷോയില്‍ ഒന്നാം സ്ഥാനം നേടി. അന്നമ്മനട കമ്മ്യൂണിറ്റി കൗൺസിലര്‍ ബിന്ദു വില്‍സന്‍ രണ്ടാം സ്ഥാനവും വെള്ളാങ്കല്ലൂര്‍ സി.ഡി.എസിൽ നിന്നുള്ള റസിയ അബു, നടത്തറ മാസ്റ്റര്‍ ഫാര്‍മര്‍ ജെസി ജോബ് എന്നിവർ മൂന്നാംസ്ഥാനവും നേടി. ദീപയും ബിന്ദുവും 22ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ടോക് ഷോയില്‍ ജില്ലയെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കും. കാര്‍ഷിക സ്ത്രീ പഠന ഗവേഷണകേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ പി.എസ്. ഗീതക്കുട്ടി, ശ്രീ കേരള വര്‍മ കോളജ് മലയാളം വിഭാഗം അസി. പ്രഫ. ദീപ നിശാന്ത്, ഐ.ആർ.ടി.സി മുന്‍ രജിസ്ട്രാര്‍ വി.ജി. ഗോപിനാഥ് എന്നിവരായിരുന്നു വിധി കർത്താക്കൾ. കുടുംബശ്രീ ജില്ല മിഷന്‍ കോ-ഓഡിനേറ്റര്‍ കെ.വി. ജ്യോതിഷ്കുമാര്‍, അസി. ജില്ല മിഷന്‍ കോ-ഓഡിനേറ്റര്‍മാരായ എം.എ. ബൈജു മുഹമ്മദ്, എം.പി. ജോസ്, ജില്ല പ്രോഗ്രാം മാനേജര്‍ മോനിഷ, സ്നേഹിത പ്രവര്‍ത്തകര്‍ എന്നിവരും ടോക് ഷോക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.