ബലാത്സംഗകേസിൽ പൊലീസ് കുടുക്കി പീഡിപ്പി​െച്ചന്ന്​ മുഖ്യമന്ത്രിക്ക് പരാതി

തൃശൂർ: ബലാത്സംഗക്കേസിൽ കുടുക്കി പൊലീസ് പീഡിപ്പിച്ചുവെന്നും ഇതേപ്പറ്റി അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. തൃശൂർ കാനാട്ടുകര സ്വദേശി ജനാർദനൻ നമ്പ്യാരാണ് പത്ത് വർഷമെത്തിയ കേസിൽ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പണം തട്ടിയെടുക്കാൻ രണ്ട് ബ്യൂട്ടിപാർലറുകളുടെ ഉടമയായ സ്ത്രീ തന്നെ ചതിക്കുകയായിരുന്നുവെന്നും ഉന്നത പൊലീസുദ്യോഗസ്ഥർ അതിന് കൂട്ടുനിന്നുവെന്നും ജനാർദനൻ നമ്പ്യാർ പരാതിയിൽ പറയുന്നു. താൻ രണ്ട് ലക്ഷം നൽകാനുണ്ടെന്ന് കാണിച്ച് ബ്യൂട്ടിപാർലർ ഉടമ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ നൽകിയ പരാതിയിൽ അന്വേഷണം ആവശ്യമില്ലാത്തതാണെന്നാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ഈസ്റ്റ് എസ്.ഐ ആയിരുന്ന കെ.സി. സേതു, സി.ഐ ആയിരുന്ന എം.കെ. ഗോപാലകൃഷ്ണൻ, എസ്.ഐ ടി എസ്.ഐ ആയിരുന്ന വി. കൃഷ്ണൻകുട്ടി, തൃശൂർ എ.സി.പി ‍ആയിരുന്ന ഷാഹുൽഹമീദ്, മുൻ ഐ.ജി വിജയാനന്ദ്, സി.ഐ ‍ആയിരുന്ന കെ. സുദർശൻ, എ.ഡി.ജി.പി ബി.സന്ധ്യ എന്നിവർക്കെതിരെയാണ് ജനാർദനൻ നമ്പ്യാരുടെ പരാതി. മുതിർന്ന ഉദ്യോഗസ്ഥനെകൊണ്ട് അന്വേഷിക്കണമെന്ന് പരാതിയിൽ ജനാർദനൻ നമ്പ്യാർ ആവശ്യപ്പെട്ടു. പത്ത് വർഷമായി പൊലീസ് പീഡനം മൂലം ദുരിതമനുഭവിക്കുകയാണ്. പ്രായപൂർത്തിയായ രണ്ട് പെൺകുട്ടികളടക്കമുള്ള കുടുംബം വിഷമത്തിലാണെന്നും നീതി ലഭിക്കാൻ ആവശ്യമായ നടപടികളുണ്ടാവണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ജനാർദനൻ നമ്പ്യാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.