ഡി.ജി.പിയുടെ ഉത്തരവ്​ നടപ്പായില്ല ദാസ്യപ്പണി നടത്തുന്ന ഉദ്യോഗസ്ഥരെ തിരിച്ചയക്കണമെന്ന ഡി.ജി.പിയുടെ ഉത്തരവ്​ ജില്ലയിൽ നടപ്പാക്കിയില്ല

തൃശൂർ: മേലുദ്യോഗസ്ഥരുടെ ദാസ്യപ്പണി നടത്തുന്ന ഉദ്യോഗസ്ഥരെ തിരിച്ചയക്കണമെന്ന ഡി.ജി.പിയുടെ ഉത്തരവ് തൃശൂരിൽ നടപ്പാക്കിയില്ല. പ്രധാനമായും രാമവർമപുരം എ.ആർ ക്യാമ്പിൽ നിന്നും ലോക്കൽ പൊലീസിലേക്കും മേലുദ്യോഗസ്ഥരുടെ ക്യാമ്പ് ഓഫിസ്, ഓഫിസുകൾ എന്നിവിടങ്ങളിലേക്കുമായി നിയോഗിച്ച ഉദ്യോഗസ്ഥരെയാണ് ഇനിയും തിരിച്ചയക്കാത്തത്. ഐ.ജി, കമീഷണർ, എസ്.പി എന്നിവരുടെ ക്യാമ്പ് ഓഫിസുകളിലും, ഓഫിസുകളിലുമായി ക്യാമ്പിൽ നിന്നുള്ള ഒരു ഡസൻ പേരാണുള്ളത്. സല്യൂട്ട് ചെയ്യുന്നതിന് മാത്രമായി ആറ് വീതം പേരെ ഓഫിസുകളിലും ക്യാമ്പ് ഓഫിസുകളിലുമായി നിയോഗിച്ചിരുന്നു. ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തുന്ന മേലുദ്യോഗസ്ഥരെ മുണ്ടുടുപ്പിച്ച് കൊടുക്കുന്നതുൾപ്പെടെ ഈ കീഴുദ്യോഗസ്ഥരാണ്. മണ്ണുത്തിയിലെ ഐ.പി.എസ് ഓഫിസർ ട്രെയിനിയുടെ വീട്ടിലെ മാലിന്യം കൊണ്ട് കളയുന്നതും വീട്ടുകാർക്ക് ചുടുവെള്ളം കുളിമുറിയിലെത്തിക്കുന്നതുമടക്കമുള്ള പരാതികളും പുറത്തെത്തിയിരുന്നു. എ.ഡി.ജി.പി സുധേഷ്കുമാറി​െൻറ ഡ്രൈവറുടെ ദാസ്യപ്പണി വിവാദമുയർന്നപ്പോൾ തന്നെ തൃശൂരിലെ മേലുദ്യോഗസ്ഥരുടെ പീഡനമേൽക്കുന്നവരും പരാതിയുയർത്തിയിരുന്നു. മുൻ കമീഷണർ രാഹുൽ നായരാണ് എ.ആർ.ക്യാമ്പിൽ നിന്നുള്ള പൊലീസുകാരെ ലോക്കൽ പൊലീസിലേക്കെന്ന പേരിൽ മാറ്റിയത്. ദാസ്യപ്പണി വിവാദത്തിൽ ഇവരെയെല്ലാം തിരിച്ചു വിളിക്കാൻ തീരുമാനമെടുത്തതോടെ ഇപ്പോഴത്തെ കമീഷണർ ക്യാമ്പിൽ നിന്നും മാറ്റിയവരെ തിരികെ വിളിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് സ്പെഷൽ ബ്രാഞ്ചിനോട് റിപ്പോർട്ടും തേടി. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഡി.ജി.പിയുടെ ഉത്തരവ് കമീഷണറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രദർശിപ്പിച്ചുവെങ്കിലും ഇവരെ തിരിച്ചുവിളിക്കുന്നതിൽ തീരുമാനമെടുത്തില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.