കോഫി ബോർഡ് വർക്കേഴ്സ് സഹകരണ സംഘത്തിനെതിരെ വിജിലൻസ് അന്വേഷണം

തൃശൂർ: പിരിച്ചുവിട്ട്, പിന്നീട് ഹൈകോടതി ഇടപെടലിലൂടെ തിരിച്ചു നൽകിയതിലൂടെ വിവാദമായ ഇന്ത്യന്‍ കോഫി ബോർഡ് വർക്കേഴ്സ് സൊസൈറ്റിക്കെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. ഇന്ത്യന്‍ കോഫി ബോര്‍ഡ് വര്‍ക്കേഴ്‌സ് കോഒാപറേറ്റിവ് സൊസൈറ്റി ഭരണസമിതികള്‍ക്കെതിരെയാണ് അന്വേഷണം. ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാൻഡിലും കൊരട്ടിയിലും ഇന്ത്യന്‍ കോഫി ഹൗസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുത്തതിലും ഫര്‍ണിച്ചര്‍, കാപ്പിക്കുരു എന്നിവ വാങ്ങിയതിലും വന്‍ ക്രമക്കേട് നടന്നെന്നാരോപിച്ച് കോഫി ബോര്‍ഡ് വര്‍ക്കേഴ്‌സ് സഹകരണസംഘം അംഗം കെ.എസ്. സഞ്ജു നല്‍കിയ ഹര്‍ജിയിലാണ് നടപടി. കോഫി ബോര്‍ഡ് മുന്‍ പ്രസിഡൻറ് ഇ.എസ്. ജോജി, നിലവിലെ പ്രസിഡൻറ് പി.ആര്‍. കൃഷ്ണ പ്രസാദ്, ബോര്‍ഡ് അംഗങ്ങളായ എസ്.എസ്. അനില്‍കുമാര്‍, കെ.കെ. രാജീവ് എന്നിവര്‍ ഉള്‍പ്പെടെ കഴിഞ്ഞ ഭരണസമിതിയിലെ 10 ബോര്‍ഡ് അംഗങ്ങളും കെ.എസ്.ആര്‍.ടി.സി സിവില്‍ ആൻഡ് പ്രോജക്റ്റ് വിഭാഗം ചീഫ് എന്‍ജിനീയര്‍ ആര്‍. ഇന്ദു, കോണ്‍ട്രാക്ടര്‍ തോമസ് ചാക്കോ, കൊരട്ടി പഞ്ചായത്ത് സെക്രട്ടറി കെ.വി. ജോണി എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. സംഘത്തിനെതിരെ പരാതിയുയർന്നതിൽ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്ന് 2017 ഫെബ്രുവരി 25നാണ് ജില്ല വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ സംഘം പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തിയത്. അഡ്മിനിസ്ട്രേറ്റർക്ക് ചുമതലയേൽക്കാൻ കഴിയാതെ പ്രതിഷേധമുയർന്നതും ഏറെ വിവാദമായിരുന്നു. മാസത്തോളം തുടർന്ന പ്രതിഷേധത്തിൽ പിന്നീട് തെരഞ്ഞെടുപ്പ് നടത്താൻ നിർദേശിച്ച് ഹൈകോടതി ഉത്തരവിനെ തുടർന്ന് ഭരണം തിരികെയേൽപ്പിക്കുകയായിരുന്നു. സി.ഐ.ടി.യുവി​െൻറ പരാതിയിലായിരുന്നു ക്രമക്കേട് കണ്ടെത്തിയതും പിരിച്ചുവിട്ടതും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.