ഡിവൈ.എസ്.പി വിളിച്ച യോഗം ഇരുവിഭാഗവും ബഹിഷ്കരിച്ചു ചാലക്കുടി: കൊരട്ടി മുത്തിയുടെ ദേവാലയത്തില്‍ അതിരൂപതയും ഒരു വിഭാഗം വിശ്വാസികളും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തിങ്കളാഴ്ച രാവിലെ ചാലക്കുടി റസ്റ്റ് ഹൗസില്‍ ഡിവൈ.എസ്.പി സി.എസ്. ഷാഹുല്‍ഹമീദ് വിളിച്ച യോഗം ഇരുവിഭാഗവും ബഹിഷ്കരിച്ചു. അതിരൂപതയിലെ കോടതിയില്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ ഡിവൈ.എസ്.പിയുടെ യോഗത്തിൽ പെങ്കടുക്കുകയുള്ളൂവെന്ന പള്ളി അധികൃതരുടെ നിലപാട് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുകയാണ്. കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയുടെ കീഴിലുള്ള കുരിശു പള്ളികളില്‍ കുര്‍ബാന മുടക്കിയതില്‍ പ്രതിഷേധിച്ച് ഇടവകാംഗങ്ങള്‍ ഞായറാഴ്ച പ്രതിഷേധിച്ചിരുന്നു. ഉപവൈദികരെ എറണാകുളം-അങ്കമാലി രൂപത പിന്‍വലിച്ചതിനെ തുടര്‍ന്ന് കൊരട്ടി ഇടവകയുടെ കീഴിലെ കട്ടപ്പുറം, ആറ്റപ്പാടം, വഴിച്ചാല്‍ തുടങ്ങിയ കുരിശുപള്ളികളിലെ കുര്‍ബാന മുടങ്ങിയത് വിശ്വാസികളെ ക്ഷുഭിതരാക്കിയിരുന്നു. കൂടാതെ കൊരട്ടി മുത്തിയുടെ പള്ളിയില്‍ സാധാരണ ദിവസങ്ങളില്‍ മൂന്ന് കുര്‍ബാനയും ശനിയാഴ്ച നാല് നൊവേനയും നാല് കുര്‍ബാനയും ഞായറാഴ്ചയില്‍ അഞ്ച് കുര്‍ബാനയും നടന്നിരുന്നതായി ഇടവകക്കാര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഇടദിവസങ്ങളില്‍ ഒരു കുര്‍ബാനയും ശനിയും ഞായറും രണ്ട് കുര്‍ബാനയും മാത്രമേയുള്ളൂവെന്നാണ് ഇടവകാംഗങ്ങളുടെ പരാതി. ഇത് സംബന്ധിച്ച് പള്ളിയുടെ താല്‍ക്കാലിക ചുമതലയുള്ള വൈദികനെ കണ്ട് നിവേദനം സമര്‍പ്പിക്കാന്‍ ജാഥയായി എത്തിയവര്‍ പള്ളി ഓഫിസിലേക്ക് തള്ളിക്കയറിയതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. മുന്‍വൈദികനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് മധ്യകേരളത്തിലെ പ്രാചീനമായ മറിയന്‍ തീര്‍ഥകേന്ദ്രമായ കൊരട്ടി മുത്തിയുടെ ദേവാലയത്തില്‍ മൂന്നു മാസത്തിലേറെയായി പ്രശ്‌നങ്ങള്‍ ആളിക്കത്തുകയാണ്. നേരത്തെയുണ്ടായിരുന്ന വികാരി 1.65 കോടി രൂപയും 5,369 ഗ്രാം സ്വർണവും നീക്കിയിരിപ്പ് ഉണ്ടാക്കിയിരുന്നുവെന്നും 2014, 2015 വര്‍ഷത്തെ പള്ളിയിലെ മാസവരുമാനവും പെരുന്നാളിന് നേര്‍ച്ച കിട്ടിയ പണവും കൂട്ടിയാല്‍ നാല് കോടിയോളം നീക്കിയിരിപ്പ് വരുമെന്നാണ് ഇടവകക്കാര്‍ പറയുന്നത്. എന്നാല്‍ അതിന് ശേഷം ചുമതലയേറ്റ വികാരിയെ പറ്റിയാണ് ഇടകക്കാര്‍ പരാതി ഉയര്‍ത്തുന്നത്. പള്ളിയിലെ നേര്‍ച്ച സ്വർണം വിറ്റ് അക്കാലത്ത് വികാരിയുടെ നേതൃത്വത്തില്‍ നടന്ന വഴിച്ചാല്‍, ആറ്റപ്പാടം എന്നിവിടങ്ങളിലെ പള്ളിയുടെ ഭൂമി ഇടപാടുകളില്‍ വന്‍ തിരിമറി നടന്നതായാണ് ആരോപണം. ഇതിനെ തുടര്‍ന്നാണ് പള്ളിയുടെ ഒരുവിഭാഗവും ഇടവകക്കാരും തമ്മില്‍ ഭിന്നിപ്പ് രൂക്ഷമാകുന്നത്. ഇതേ തുടര്‍ന്ന് വികാരിയെ സ്ഥലം മാറ്റി പകരം താല്‍ക്കാലിക വികാരിയെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.