തൃശൂർ: ദേശീയപാത മണ്ണുത്തി ബൈപാസ് മുതൽ മുടിക്കോട് വരെയുള്ള പാതയിൽ രൂപപ്പെട്ട കുഴികൾ ഉടൻ അടക്കാനും സിഗ്നൽ ലൈറ്റുകൾ ബോർഡുകൾ എന്നിവ സ്ഥാപിക്കാനും ദേശീയപാത നിർമാണം ഉടൻ പൂർത്തീകരിക്കാനും ആവശ്യപ്പെട്ട് . ദേശീയപാതയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് റോഡിൽ സംഭവിക്കുന്ന വാഹനാപകടങ്ങളുടെ ഉത്തരവാദിത്തം അതോറിറ്റിക്കായിരിക്കുമെന്നും, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടിയെടുക്കുമെന്നും മണ്ണുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഡി. ശിൽപ നൽകിയ നോട്ടീസിൽ വ്യക്തമാക്കി. ദേശീയപാത നിർമാണത്തിലെ അപാകതകൾ മൂലം വാഹനപാകടങ്ങൾ ചൂണ്ടിക്കാണിച്ച് നേർക്കാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി.ബി.സതീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയപാത അതോറിറ്റിക്ക് നോട്ടീസ് അയച്ചത്. മണ്ണുത്തി ബൈപാസ് മുതൽ മുടിക്കോട് വരെയുള്ള ഭാഗം പണി പൂർത്തീകരിക്കാത്തതിനാലും റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുള്ളതിനാലും ദിശാസൂചിക ബോർഡുകളും സിഗ്നൽ ലൈറ്റുകളും വഴിയോര ലൈറ്റുകളും സ്ഥാപിക്കാത്തതിനാലും മണ്ണുത്തി മുതൽ മുടിക്കോട് വരെയുള്ള പാതയിൽ മണ്ണുത്തി ഫാം പടി, വെട്ടിക്കൽ, മുളയം റോഡ് ജങ്ഷൻ, തോട്ടപ്പടി, ആറാംകല്ല് എന്നിവിടങ്ങളിൽ വാഹനാപകടങ്ങൾ വർധിച്ചുവരുന്നുവെന്ന് പരാതികളുടെയും മാധ്യമ വാർത്തകളുടെയും അടിസ്ഥാനത്തിലാണ് നോട്ടീസെന്ന് പൊലീസ് വ്യക്തമാക്കി. ദേശീയപാതയിലെ കുഴികൾ ഉടൻ ടാർ ചെയ്ത് ശരിയാക്കുന്നതിനും പ്രധാനപ്പെട്ട എല്ലാ ജങ്ഷനുകളിലും സിഗ്നൽ ലൈറ്റുകളും ദിശാസൂചിക ബോർഡുകളും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ലൈറ്റുകൾ ഘടിപ്പിക്കാനും സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി ഒരുക്കാനും നിർദേശിച്ച നോട്ടീസിൽ മണ്ണുത്തി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട മണ്ണുത്തി ഫാംഫടി, മുളയം റോഡ്, വെട്ടിക്കൽ, തോട്ടപ്പടി, ആറാംകല്ല് തുടങ്ങിയ ഭാഗങ്ങൾ കടന്നു പോകുന്ന പാതയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് മൂലമുള്ള എല്ലാ വാഹനാപകടങ്ങൾക്കും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കി നിയമനടപടിയെടുക്കുമെന്ന് മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.