തൃശൂർ: ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ പരാതി നൽകിയതിൽ പൊലീസ് നടപടിയെടുക്കാതെ പീഡിപ്പിക്കുന്നുവെന്ന് ദലിത് യുവാവിെൻറ പരാതി. വലപ്പാട് സ്വദേശി ശ്രീജിത്താണ് പൊലീസിനെതിരെ പട്ടികജാതി-വർഗ കമീഷന് പരാതി നൽകിയത്. 2012 മുതൽ പൊലീസ് മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയാണ്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിൽ പരാതി നൽകാനെത്തിയപ്പോൾ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി പരാതി എന്താണെന്ന് പോലും കേൾക്കാതെ, മുൻവിധിയോടെ പ്രതികാരത്തോടെയാണ് പെരുമാറിയത്. മറ്റൊരു കേസിൽ കള്ളക്കേസെന്ന് ഹൈകോടതി കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ വാർത്തസമ്മേളനം നടത്തിയതിനെ ചൊല്ലിയാണ് പ്രതികാര നടപടി സ്വീകരിക്കുന്നത്. തനിക്ക് നേരെ വധഭീഷണി മുഴക്കിയെന്നും ശ്രീജിത്ത് കമീഷന് നൽകിയ പരാതിയിൽ പറയുന്നു. 2012ൽ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ യുവാവിനെ മർദിക്കുന്നത് കണ്ടത് വാർത്തസമ്മേളനം നടത്തി പറഞ്ഞിരുന്നു. ഇതിൽ സാക്ഷി മൊഴി നൽകാനെത്തിയ തന്നെ കേസിൽ കുടുക്കുമെന്ന് പറഞ്ഞ് മൊബൈൽ ഫോൺ വാങ്ങിവെച്ചിരുന്നു. ഇതിൽ കളവ് സത്യവാങ്മൂലം നൽകി പൊലീസുകാർ രക്ഷപ്പെട്ടിരുന്നു. മർദനമേറ്റ യുവാവ് നൽകിയ പരാതിയിൽ കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി, പൊലീസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. ഇതിൽ സാക്ഷിമൊഴിയെടുക്കാനായി ഓഫിസിലേക്ക് വിളിപ്പിച്ചിട്ടും താൻ പറയുന്നത് േരഖപ്പെടുത്താതെ ഭീഷണിപ്പെടുത്തുകയായിരുന്നു. മാധ്യമങ്ങൾ വാർത്ത നൽകിയതോടെയാണ് പൊലീസുകാരുടെ വധഭീഷണി. നിത്യവൃത്തിക്ക് വകയില്ലാതെ ജീവിക്കാൻ പാടുപെടുന്ന താൻ ഭയന്നു കഴിയുകയാണെന്നും തെൻറ കുടുംബം തകർത്തുവെന്നും ശ്രീജിത്ത് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.