കുടിവെള്ള ക്ഷാമത്തിൽ തീരദേശവാസികൾ

വാടാനപ്പള്ളി: മഴയിലും കടൽക്ഷോഭത്തിലും വലയുന്ന തീരവാസികൾക്ക് കുടിവെള്ളം കിട്ടാനില്ലാതെ ദുരിതത്തിൽ. വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ കടലോരവാസികളാണ് കടലാക്രമണത്തിലും കുടിവെള്ളക്ഷാമത്തിലും വീർപ്പ് മുട്ടുന്നതെങ്കിൽ വെള്ളക്കെട്ടാണ് താന്ന്യം, ചാഴൂർ, അന്തിക്കാട്, തളിക്കുളം, മണലൂർ മേഖലയിലുള്ളവരെ ദുരിതത്തിലാക്കിയത്. ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി പഞ്ചായത്തുകളിലെ കടലോര മേഖലയിൽ ഒന്നര മാസമായി കടലാക്രമണം നാശം വിതക്കുകയാണ്. നിരവധി വീടുകൾ മാസത്തോളം വെള്ളത്തിലാണ്. പൈപ്പുകൾ തകർന്ന് വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണം നിലച്ചതോടെ തീരവാസികൾ കുടിവെള്ളം കിട്ടാതെ വലയുകയാണ്. ദുരിതം സഹിക്കവയ്യാതെ ഇവർ കഴിഞ്ഞ ദിവസം ദേശീയപാത ഉപരോധിച്ചിരുന്നു. ജില്ലയിലെ താഴ്ന്ന പ്രദേശമായ താന്ന്യം, ചാഴൂർ പഞ്ചായത്തിലെ ആയിരക്കണക്കിന് വീടുകൾ വെള്ളത്തിലാണ്. റോഡിൽ വെള്ളക്കെട്ടായതോടെ തൃശൂർ-ചേർപ്പ്-തൃപ്രയാർ റൂട്ടിൽ ഗതാഗതം പ്രയാസമാണ്. ഇഞ്ചമുടി ഭാഗത്ത് റോഡിൽ കനത്ത വെള്ളക്കെട്ടാണ്. പഴുവിൽ- കിഴുപ്പിള്ളിക്കര റോഡ് മുങ്ങിയതോടെ ഗതാഗതം നിലച്ചു. തിരുത്തേക്കാട് ഒറ്റപ്പെട്ടു. അന്തിക്കാട് പഞ്ചായത്തിലെ പുഴയോര-കായലോര മേഖലയും മുങ്ങി. റോഡുകൾ ഏറെയും വെള്ളത്തിലാണ്. തളിക്കുളം പഞ്ചായത്തിലെ വിവിധ പ്രദേശവും കനത്ത വെള്ളക്കെട്ടിലാണ്. വെള്ളക്കെട്ടിനാൽ പഞ്ചായത്തിലെ ആശുപത്രി പൂട്ടിയതോടെ രോഗികൾ വലഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.