കേരളം ശരാശരിയിൽനിന്ന്​ അധിക മഴയിലേക്ക്​

തൃശൂർ: മൂന്നിടത്ത് പേമാരി. 61 സ്ഥലങ്ങളിൽ അതിശക്ത മഴ. ബാക്കിയിടങ്ങളിൽ കനത്തമഴ. മൂന്നുദിവസമായി മഴ തിമിർക്കുകയാണ്. ഞായറാഴ്ച രാവിലെ 8.30 മുതൽ തിങ്കളാഴ്ച രാവിലെ 8.30 വരെ 24 മണിക്കൂർ നിലക്കാതെ പേമാരി പെയ്തിറങ്ങിയത് പടിഞ്ഞാറെ കൊച്ചി നേവൽബേസ് സ്റ്റേഷനിലും പിറവത്തും മൂന്നാറിലുമാണ്. 200 മില്ലിമീറ്ററിന് മുകളിൽ ലഭിക്കുന്ന മഴയാണ് കാലാവസ്ഥ വകുപ്പ് പേമാരിയായി കണക്കാക്കുക. നേവൽ ബേസ് സ്റ്റേഷൻ -232 , പിറവം-221, മൂന്നാർ -202 മില്ലിമീറ്റർ എന്നിങ്ങനെ മഴ ലഭിച്ചു. പീരുമേട് (189), കൊച്ചി (162), ഇടുക്കി (153), കുമരകം(153), ചേർത്തല (140), മാെങ്കാമ്പ് (131), ആലപ്പുഴ (121), കൊടുങ്ങല്ലൂർ (110) തുടങ്ങി 30ൽ അധികം സ്ഥലങ്ങളിലാണ് 110 മുതൽ 200 മില്ലിമീറ്റർ വരെ അതിശക്ത മഴ ലഭിച്ചത്. ബാക്കി സ്ഥലങ്ങളിൽ 70 മുതൽ 110 മില്ലിമീറ്റർ വരെ കനത്തമഴയും ലഭിച്ചു. ഇതിൽ വടക്കൻ ജില്ലകളും തിരുവനന്തപുരം ജില്ലയും ഒഴികെ മറ്റുജില്ലകളിലെല്ലാം അതിശക്തമായ മഴയാണ് ലഭിച്ചത്. ചൊവ്വാഴ്ച 23 സ്ഥലങ്ങളിലും ബുധനാഴ്ച എട്ടിടങ്ങളിലും അതിശക്ത മഴ ലഭിച്ചു. ഇതുവരെ 21 ശതമാനമാണ് അധികമഴ ലഭിച്ചത്. 1097 മി.മീ ലഭിക്കേണ്ടിടത്ത് 1328 മഴ ലഭിച്ചു. അടുത്തകാലത്തൊന്നും ഇത്രയേറെ അതിശക്ത മഴ കേരളത്തിന് ലഭിച്ചിട്ടില്ല. കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവുമാണ് ചെറിയ സമയത്തിനകം കനത്തമഴ ലഭിക്കുന്നതിന് കാരണം. 2002 ഒക്ടോബറിൽ കണ്ണൂരിൽ ലഭിച്ച 230 മി.മീ മഴയാണ് ഇതിന് അപവാദം. 1878, 1924, 1933, 1946, 1961, 1975, 2003, 2013 വർഷങ്ങളിലാണ് ഇതുവരെ വെള്ളപ്പൊക്കം അടക്കം ഉണ്ടായ കനത്ത മഴ ലഭിച്ചത്. അടുത്തിടെ തകർപ്പൻ മഴ ലഭിച്ച 2007, 2013 വർഷങ്ങളിൽ സമാന മഴ ലഭിച്ചിട്ടില്ലെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. ആദ്യഘട്ടത്തിൽ ശക്തമായ മൺസൂൺ ലഭിക്കുമെങ്കിൽ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കേരളത്തിൽ മഴക്കുറവാണ് പതിവ്. ഇങ്ങനെയാണെങ്കിൽ ശരാശരിയിൽ അധികം മഴ ലഭിക്കുക മാത്രമേ ഉണ്ടാവൂ. എന്നാൽ, പതിവ് തെറ്റിച്ച് സമീപവർഷങ്ങളിൽ ആദ്യഘട്ടത്തിൽ മഴ കുറഞ്ഞ് രണ്ടാംഘട്ടത്തിൽ തകർത്തു പെയ്യുന്ന പ്രവണതയുമുണ്ട്. ഇൗ പ്രവണത ഇക്കുറി തുടർന്നാൽ കാര്യങ്ങൾ കുഴയും. കേരളത്തിൽ നഗര, ഗ്രാമാസൂത്രണം അശാസ്ത്രീയമായതിനാൽ അത്ര മഴയെ ഉൾക്കൊള്ളാനാവാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. സി.എസ്. ഗോപകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.