കയ്പമംഗലം: ഞായറാഴ്ച വൈകീട്ട് ആരംഭിച്ച കനത്ത മഴയില്‍ തീരദേശത്തെ നൂറുകണക്കിന് വീടുകളും ഉള്‍നാടന്‍ റോഡുകളും വെള്ളത്തില്‍ മുങ്ങി. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, പഞ്ചായത്തുകളുടെ മിക്ക പ്രദേശങ്ങളും വെള്ളത്തിലാണ്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് എടത്തിരുത്തി എട്ടാം വാര്‍ഡില്‍ 20ഓളം കുടുംബങ്ങളെ ഞായറാഴ്ച അർധരാത്രിയോടെ നേതാജി കോളനിക്ക് സമീപത്തെ കോണ്‍ഗ്രസ് ഓഫിസിലേക്ക് മാറ്റി. കോളനിയിലെ താമസക്കാരന്‍ ചെന്നരത്ത് ശിവരാമന്‍ മരിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫിസില്‍ തന്നെയാണ് പൊതുദര്‍ശനവും അന്ത്യകർമങ്ങളും നടത്തിയത്. ഇവരെ കൂടാതെ കോന്നംപറമ്പില്‍ ഇന്ദിര, ചെന്നാത്ത് സുധ ശിവരാമന്‍, എറിയാട്ട് സിന്ധു, തുപ്രാടന്‍ സുബിന്‍, പച്ചാംപുള്ളി സന്തോഷ് എന്നിവരും വീട്ടിലേക്ക് തിരികെ പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. കുട്ടമംഗലം അയ്യന്‍പടി ലിങ്ക് റോഡില്‍ വെള്ളം കെട്ടി ഗതാഗതം അവതാളത്തിലായി. വീട്ടിലേക്ക് വെള്ളം കടക്കാതിരിക്കാന്‍ മന്ത്രയില്‍ ജയപ്രകാശ് തട കെട്ടിയിരിക്കുകയാണ്. ഇത് തുറന്നു വിട്ടാല്‍ 60 വര്‍ഷം പഴക്കമുള്ള വീട് നിലം പൊത്തും. സ്വകാര്യ വ്യക്തി തോട് അടച്ച് മതില്‍കെട്ടിയതാണ് ഇവിടത്തെ ദുരിതത്തിന് കാരണം. ചെന്ത്രാപ്പിന്നി സെൻററില്‍ നമ്പ്രാട്ടിതോട് ദേശീയപാതയിലേക്ക് കരകവിഞ്ഞതിനാല്‍ റോഡിെൻറ പാതിയോളം അടര്‍ന്നു പോയി. ഭീതിയോടെയാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. ചാമക്കാല പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം വീടുകളും റോഡും വെള്ളത്തിലാണ്. അറബി കോളജിന് പിന്നിലെ തോട് വീതി കുറച്ചതാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പൈനൂരില്‍ വീട്ടുവളപ്പിലെ വന്‍ മരം കടപുഴകി വീണ് വൈശ്യംവീട്ടില്‍ ആയിശാബി അമീറലിയുടെ വീട് ഭാഗികമായും സമീപവാസിയുടെ മതില്‍ പൂര്‍ണമായും തകര്‍ന്നു. കയ്പമംഗലത്ത് ഉള്‍നാടന്‍ റോഡുകള്‍ ഭൂരിഭാഗവും വെള്ളത്തിലാണ്. കാളമുറി കടമ്പാട്ട്പാടം റോഡില്‍ തോടും പാടവും റോഡും ഒന്നായിരിക്കുകയാണ്. പനമ്പിക്കുന്ന്‍ കിഴക്ക് റോഡ്, പഞ്ചായത്ത് ഓഫിസ്-ചളിങ്ങാട് ക്ഷേത്രം റോഡ്, ചളിങ്ങാട് ഓര്‍മ വളവ്, ഹിളര്‍ മസ്ജിദ് പരിസരം, പെരിഞ്ഞനം 13ാം വാര്‍ഡ് പത്രമുക്ക് എന്നീ പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. ഇവിടെ ഇരുപതോളം വീടുകളും ദീപ്തി അംഗൻവാടിയും വെള്ളത്തില്‍ മുങ്ങി. കോവില്‍ തെക്കേവളപ്പില്‍ സുമിത്ത്, കിഴക്കേ വളപ്പില്‍ പ്രദീപ്, തെക്കേടത്ത് കളരിക്കല്‍ ശശീന്ദ്ര പണിക്കര്‍, വള്ളിയാശ്ശേരി രാമകൃഷ്ണന്‍, പറപറമ്പില്‍ സന്തോഷ് എന്നിവര്‍ ബന്ധുവീടുകളിലേക്ക് മാറി. വാക്കേകാട്ടില്‍ സുരേഷ്, അളഗപ്പറ്റ് ഭൂമിനാഥന്‍, പാപ്പുള്ളി വേലായുധന്‍, പാപ്പുള്ളി രാജന്‍ എന്നിവരുടെ വീടുകളും വെള്ളത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.