തൃശൂർ: നിലവിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ താരങ്ങളും അവരുെട സംഘടനയും കരിക്കട്ടകളായെന്ന് സാറാ ജോസഫ്. ഫിലിം സൊസൈറ്റീസ് ഫെഡറേഷൻ സംഘടിപ്പിച്ച 'അവൾക്കൊപ്പം' ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്ത്രീവിരുദ്ധ പ്രവൃത്തിയിലൂടെയും ഭാഷയിലൂടെയും പുരുഷാധിപത്യ മൂല്യങ്ങൾ ഉൽപാദിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച കലയാണ് സിനിമ. ഈ അവസ്ഥ തിരുത്താൻ കാണികൾ സ്വയം വിമർശനത്തിന് വിധേയരാകണമെന്ന് സാറാ ജോസഫ് അഭിപ്രായപ്പെട്ടു. സംഘടനയുടെ പുരുഷാധിപത്യ മൂല്യങ്ങളോട് കലഹിച്ച് ധൈര്യത്തോടെ പുറത്ത് വന്ന നാല് നടിമാെര സാറാ ജോസഫ് അഭിനന്ദിച്ചു. 'അമ്മ'എന്ന സംഘടനയിൽ നിൽക്കാൻ ഭയം തോന്നിയെന്ന് നടി രമ്യ നമ്പീശൻ പറഞ്ഞു. സംഘടന എന്ന നിലക്കുള്ള ഉത്തരവാദിത്തം നിർവഹിക്കാൻ അവർക്കായില്ല. ചില അവസരങ്ങളിൽ പ്രതിഷേധങ്ങൾ അനിവാര്യമാണ്. സംഘടനയിൽനിന്ന് രാജിവെച്ചതിൽ ഇപ്പോൾ അഭിമാനമാണ് തോന്നുന്നത്. ആക്രമണത്തെ അതിജീവിച്ച പെൺകുട്ടി സുഹൃത്തായതുകൊണ്ടോ സ്ത്രീയായതുകൊണ്ടോ അല്ല െഎക്യദാർഢ്യം. മനുഷ്യൻ എന്ന രീതിയിൽ അവൾക്ക് നീതി ലഭിക്കണമെന്നതിനാലാണ് സംഘടന വിട്ടതെന്നും അവർ പറഞ്ഞു. ഭീഷ്മരുടെ അവസ്ഥയിലായിരുന്ന താൻ ഈ പരിപാടിയിലൂടെ പുറന്തോട് പൊട്ടിക്കുകയാണെന്ന് പറഞ്ഞാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ സംസാരിച്ചുതുടങ്ങിയത്. ഇനിയും നിശബ്ദമായിരിക്കുന്നത് അശ്ലീലമാണ് എന്ന് കരുതുന്നു. ജന്മി-കുടിയാൻ വ്യവസ്ഥ നിലനിൽക്കുന്ന താരസംഘടനയിലെ അമ്മ നടിമാരടക്കം ഭൂരിപക്ഷം സ്ത്രീകളും സംഘടനക്കൊപ്പം നിൽക്കുന്നതെന്തുകൊണ്ടെന്ന് ചിന്തിക്കണം. പുരുഷ വിധേയത്വത്തിന് വഴങ്ങുന്ന സ്ത്രീ സമൂഹം മാറേണ്ടതുണ്ട്. സിനിമ സെറ്റുകൾ സിനിമാബാഹ്യമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഇടമായെന്നും ഈ അവസ്ഥ മാറേണ്ടതുണ്ടെന്നും കമൽ പറഞ്ഞു. ചെലവൂർ വേണു അധ്യക്ഷത വഹിച്ചു. വി.െക. ജോസഫ്, സിസ്റ്റർ ജെസ്മി, പ്രിയനന്ദനൻ, പി.ടി. കുഞ്ഞുമുഹമ്മദ്, അശോകൻ ചരുവിൽ, അനു പാപ്പച്ചൻ, കെ.കെ. ഷാഹിന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.