തൃശൂർ: വ്യാപാരസ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാർക്ക് ഇരിക്കാനുള്ള അവകാശം നിയമമാകുമ്പോൾ സന്തോഷിക്കുന്ന ആയിരങ്ങളുണ്ട്. തൃശൂരിൽ നിന്നാണ് ഇരിക്കാനുള്ള അവകാശം തേടി സമരം തുടങ്ങിയത്. രാവിലെ എത്തിയാൽ രാത്രി വൈകി മടങ്ങുവോളം ഇരിക്കാനാവാതെ ജോലി ചെയ്യുന്നവർ. മൂത്രമൊഴിക്കാൻ തോന്നിയാൽ പോലും സഹിക്കണം. ഒരേ നിൽപ്പ്. ആർത്തവ കാലത്തെ അസഹനീയതയിൽ പോലും വേദന കടിച്ചമർത്തിയുള്ള നിൽപ്പ്. തൃശൂരിലെ വ്യാപാര സ്ഥാപനത്തിലെ അഞ്ചുപേരാണ് പരാതിയുമായി എത്തിയത്. അങ്ങനെയാണ് സമരം തുടങ്ങിയത്. എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ പ്രഫ. സാറാ ജോസഫ് പിന്തുണയുമായെത്തി. കലക്ടറുടെയും, ലേബർ ഓഫിസറുടെയും നേതൃത്വത്തിൽ പരിശോധന നടന്നു. മെല്ലെ മെല്ലെ സമരത്തിന് പിന്തുണ കൂടി. മുഖ്യധാരാ തൊഴിലാളി സംഘടനകൾ ഒപ്പം കൂടി. ജില്ല ഭരണകൂടം ഇടപെട്ടു. മാസങ്ങൾ നീണ്ട സമരം വ്യവസ്ഥകളോടെ അവസാനിപ്പിച്ചു. പക്ഷെ അവകാശത്ത പോരാട്ടം അവസാനിപ്പിച്ചിരുന്നില്ല. 1960ലെ കേരള കടകളും സ്ഥാപനങ്ങളും ആക്ടില്‍ ഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനമായതോടെയാണ് പോരാട്ടം വിജയത്തിലേക്കെത്തിയത്.സ്ത്രീ തൊഴിലാളികൾ കടകളിലും ഹോട്ടല്‍, റസ്റ്റാറൻറ് ഉള്‍പ്പെടെ സ്ഥാപനങ്ങളിലും ജോലിക്ക് നിയോഗിക്കപ്പെടുന്ന തൊഴിലാളികള്‍ക്ക് സൗകര്യപ്രദമായ ഇരിപ്പിടം അനുവദിക്കണമെന്നും ബില്ലിൽ നിഷ്കർഷിക്കുന്നു. ലൈംഗിക പീഡനം തടയാനുള്ള കര്‍ശന വ്യവസ്ഥകളും കരട് ബില്ലിലുണ്ട്. ആഴ്ചയില്‍ ഒരു ദിവസം കടകള്‍ അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അവധി അനുവദിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.