ദിവാൻജി മേൽപാലം: അപ്രോച്ച് റോഡ് നിർമാണത്തിലുള്ള ആശങ്ക അവസാനിച്ചു

തൃശൂർ: ദിവാന്‍ജിമൂല മേൽപാലം അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം പുതുക്കി നിശ്ചയിച്ച ന്യായ വിലയിൽ വിട്ടു നൽകാമെന്ന് ഭൂവുടമകൾ കോർപറേഷനെ അറിയിച്ചു. ഭൂവിലയുമായി ബന്ധപ്പെട്ട് തർക്കത്തിലായതോടെ അപ്രോച്ച് റോഡ് ആശങ്കയിലായി. ഇതിനിടയിൽ കോർപറേഷൻ അധികൃതർ ഭൂവുടമകളുമായി ചർച്ച നടത്തിയതോടെയാണ് വിലയിൽ ധാരണയായത്. തഹസില്‍ദാര്‍ നിശ്ചയിച്ച ന്യായവിലയും ഭൂ ഉടമയുടെ അപേക്ഷയും വ്യാഴാഴ്ച ചേരുന്ന കൗണ്‍സിലി​െൻറ പരിഗണനക്ക് വരും. ഇത് അംഗീകരിക്കുന്നതോടെ പണം നല്‍കി ഭൂമി ഏറ്റെടുക്കല്‍ ഉടന്‍ ആരംഭിക്കാനാവും. ഏറ്റെടുക്കേണ്ട ഭൂമിക്ക് നേരത്തെ നിശ്ചയിച്ച ന്യായവില പഴയതാണെന്നും ആ വിലയ്ക്ക് സ്ഥലം നല്‍കാനാവില്ലെന്നും കാണിച്ച് സ്ഥലം ഉടമ വിജില്‍ കൗണ്‍സിലിന് കത്ത് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പുതുക്കിയ ന്യായവില നിലവിലുണ്ടോയെന്നറിയാന്‍ നഗരാസൂത്രണ സമിതി കലക്ടര്‍ക്ക് കത്ത് നല്‍കിയത്. കലക്ടറുടെ കത്തി​െൻറ അടിസ്ഥാനത്തില്‍ തൃശൂര്‍ താലൂക്ക് ഓഫിസര്‍ പുതുക്കിയ ന്യായവില നിശ്ചയിച്ചു നല്‍കി. സർവേ നമ്പര്‍ 1340ല്‍ ഒരു ആറിന് 1,11,15,000 രൂപ, സർവേ 2039ല്‍ 92,62,500 രൂപ, സർവേ 2041, 2042ല്‍ല്‍ ഒരു ആറിന് 14,82,000 രൂപ എന്നിങ്ങനെയാണ് പുതുക്കിയ ന്യായവില. സർവേ നമ്പര്‍ 1340ല്‍ നിശ്ചയിച്ച വിലയ്ക്ക് ഭൂമി കോര്‍പറേഷന് വിട്ടുനല്‍കാന്‍ തയാറാണെന്ന് സമ്മതിച്ച് വിജില്‍ കോര്‍പറേഷന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതോടെ അപ്രോച്ച് റോഡ് നിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ നീങ്ങുകയാണ്. ദിവാന്‍ജിമൂല മേൽപാലം നിര്‍മാണത്തിന് കോര്‍പറേഷന്‍ 6.33 കോടി റെയില്‍വേയില്‍ കെട്ടിെവച്ചിരുന്നു. എന്നാല്‍ ട്രെയിന്‍ഗതാഗതം ക്രമീകരിച്ച് മേല്‍പാലം നിര്‍മിക്കുന്നതിനും സമീപത്തെ വൈദ്യുതിതൂണുകള്‍ മാറ്റുന്നതിനും ഏറെ തടസ്സങ്ങളുണ്ടായി. റെയില്‍വേ പാളത്തിനു മുകളിലുള്ള ഭാഗത്ത് നാല് ഇരുമ്പ്ഗര്‍ഡറുകള്‍ പിടിപ്പിച്ചു. കോണ്‍ക്രീറ്റ് നിര്‍മാണവും ആരംഭിച്ചുകഴിഞ്ഞു. ഈ പാലം പണികള്‍ പൂര്‍ത്തിയായാല്‍ പഴയപാലം പൊളിച്ച് സമാന്തരമായി രണ്ടാംപാലം നിര്‍മിക്കുന്നതാണ് പദ്ധതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.