എരുമപ്പെട്ടി: വടക്കാഞ്ചേരി പുഴയുടെ വിവിധ ഭാഗങ്ങളിൽ കൃഷിയാവശ്യത്തിനായി ചിറകൾ നിർമിക്കുന്നത് പ്ലാസ്റ്റിക് ചാക്കുകൾ ഉപയോഗിച്ച്. പ്ലാസ്റ്റിക് ചാക്കുകളിൽ മണ്ണു നിറച്ചാണ് ചിറകൾ കെട്ടുന്നത്. ആവശ്യം കഴിഞ്ഞ് ചിറ വലിക്കുമ്പോൾ ഈ പ്ലാസ്റ്റിക് ചാക്കുകൾ പുഴയിലെ കുഴികളിൽ നിറയുന്നത് പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് പരിസ്ഥിതി സ്നേഹികൾ ആശങ്ക പ്രകടിപ്പിച്ചു. ആദ്യകാലത്ത് പച്ചില തൂപ്പുകളും പൂഴിമണ്ണും ഉപയോഗിച്ചാണ് ചിറ കെട്ടിയിരുന്നത്. ഇത്തരം ചിറകൾ ആവശ്യം കഴിഞ്ഞാൽ അഴുകി പോയിരുന്നതിനാൽ പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നില്ല. ഇന്ന് ലഭ്യതയും സൗകര്യവും നോക്കി പ്ലാസ്റ്റിക് ചാക്കുകളും ഷീറ്റുകളും ഉപയോഗിച്ചാണ് ചിറ കെട്ടുന്നത്. പ്ലാസ്റ്റിക് ചാക്കുകളും ഷീറ്റുകളും കൊണ്ട് പുഴയിെല കുഴികൾ നികത്തപ്പെടുന്നതിനാൽ വേനൽക്കാലത്ത് പുഴയിൽ വെള്ളം കെട്ടി നിന്നിരുന്ന കുഴികൾ ഇല്ലാതായി. കടുത്ത വേനലിൽ ഈ കുഴികളിലെ വെള്ളത്തിലാണ് നാട്ടുകാർ മുങ്ങിക്കുളിയും അലക്കലും നടത്തിയിരുന്നത്. പ്ലാസ്റ്റിക് ഷീറ്റുകളും ചാക്കുകളും ഉപയോഗിച്ചുള്ള ചിറകെട്ടൽ നിരോധിക്കണമെന്നും പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കാൻ നടപടി സ്വീകരിക്കണമെന്നും പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.