ഡോക്ടര്‍ ദൈവമാണെന്ന സങ്കൽപം തകര്‍ക്കപ്പെടണം -ഡോ. ഖദീജ മുംതാസ് തൃശൂര്‍: ഡോക്ടര്‍ ദൈവമാണെന്നത് മിഥ്യയാണെന്നും അത് തകരണമെന്നും എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറുമായ ഡോ. ഖദീജ മുംതാസ്. 'ചികിത്സ നീതി'യും തൃശൂര്‍ ഗവ. ലോ കോളജിലെ ലീഗല്‍ സര്‍വിസ് ക്ലിനിക്കും സംയുക്തമായി സംഘടിപ്പിച്ച 'മെഡിസിന്‍, എത്തിക്‌സ്, ലോ' സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആധുനിക വൈദ്യശാസ്ത്ര മേഖലയില്‍ നിലനില്‍ക്കുന്ന നിഗൂഢത തകര്‍ക്കപ്പെടണം. ആരോഗ്യ മേഖല സുതാര്യവും ഡോക്ടറും രോഗിയുമായുള്ള ബന്ധം ജനാധിപത്യപരവുമാകണം. ഒൗഷധ കമ്പനികളുടെയും സ്വകാര്യ ആശുപത്രി മാനേജ്മെൻറുകളുടെയും താല്‍പര്യമാണ് മിക്ക ഡോക്ടര്‍മാരും സംരക്ഷിക്കുന്നത്. അതിന് കൂട്ടുനിന്നില്ലെങ്കിൽ ഇരുകൂട്ടരും ഡോക്ടറെ കൈവിടും. ഡോക്ടറെ സാധാരണ തൊഴിലാളിയായാണ് മാനേജ്മെൻറുകൾ കാണുന്നത്. അവര്‍ക്ക് ടാര്‍ജറ്റ് നിശ്ചയിക്കപ്പെടുന്നുണ്ട്. മറുവശത്ത് ഉപഭോക്താക്കള്‍ക്കുള്ള സ്വാഭാവിക അവകാശം പോലും രോഗികള്‍ക്ക് നിഷേധിക്കുകയാണ്. അസ്വസ്ഥതയില്‍നിന്നാണ് പലപ്പോഴും ആശുപത്രികള്‍ ആക്രമിക്കപ്പെടുന്നത്. അവയവമാറ്റ മേഖലയിലടക്കം സംരക്ഷിക്കപ്പെടുന്നത് സ്വകാര്യ മാനേജ്മെൻറുകളുടെ താല്‍പര്യമാണ്. അപകടത്തില്‍പെടുന്നവരെ ആശുപത്രിയിൽ എത്തിക്കാന്‍ സമയമെടുക്കുമെങ്കിലും അവയവം എത്തിക്കുന്നത് യുദ്ധകാലാടിസ്ഥാനത്തിലാണെന്നത് ശ്രദ്ധേയമാണ്. അപര്യാപ്തതകളും പരിമിതികളും പരിഹരിച്ച് സര്‍ക്കാര്‍ ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണം. പൊതു ആരോഗ്യ മേഖല പുരോഗതി കൈവരിക്കണം. രോഗികളുടെ വിശ്വാസം തിരിച്ചുപിടിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയണം. നിയമ മേഖലയിലും എത്തിക്‌സ് കാത്തുസൂക്ഷിക്കണമെന്നും കക്ഷികളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നും ഖദീജ മുംതാസ് പറഞ്ഞു. ജില്ല ജഡ്ജ് എ. ബദറുദ്ദീന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പൽ പി. സോമന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഇ. ദിവാകരന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. വേണു, ഡോ. സോണിയ കെ. ദാസ്, ഡോ. കെ.ജെ. പ്രിന്‍സ്, ഡോ. കെ.ജി. രാധാകൃഷ്ണന്‍, ഡോ. ഗിരിശങ്കര്‍, ഡോ. ടി. ജയകൃഷ്ണന്‍, ഡോ. വി.സി. ബിന്ദുമോള്‍, കെ. രാജഗോപാല്‍, ഡോ. പി.കെ. ബാലകൃഷ്ണന്‍, ഡോ. സെബാസ്റ്റ്യൻ വലിയവീടന്‍, ടി.കെ. വാസു, അഡ്വ. ടി.ബി. മിനി, ഐ. ഗോപിനാഥ്, ഡോ. പി.എസ്. ആതിര, സജീവന്‍ അന്തിക്കാട് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.