തൃശൂർ: 22ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സി.പി.എം സംസ്ഥാന സമ്മേളനം വ്യാഴാഴ്ച തൃശൂരിൽ തുടങ്ങും. 37 വർഷത്തിനുശേഷം തൃശൂർ വേദിയൊരുക്കുന്ന സമ്മേളനത്തിന് ഒരുക്കം പൂർത്തിയായി. സമ്മേളനത്തിനുള്ള ദീപശിഖകൾ സംസ്ഥാനത്ത് 577 രക്തസാക്ഷി കേന്ദ്രങ്ങളിൽനിന്നാണ് എത്തുന്നത്. ഇതോടൊപ്പം, വയലാറിൽനിന്ന് ആനത്തലവട്ടം ആനന്ദെൻറ നേതൃത്വത്തിലുള്ള കൊടിമര ജാഥയും കയ്യൂരിൽനിന്ന് എം.വി. ഗോവിന്ദെൻറ നേതൃത്വത്തിലുള്ള പതാക ജാഥയും തൃശൂരിലെത്തും. തെക്കൻ ജില്ലകളിൽനിന്നുള്ള ദീപശിഖകൾ ചൊവ്വാഴ്ച വൈകീട്ട് ജില്ലയിൽ പ്രവേശിച്ചു. വടക്കൻ ജില്ലകളിൽനിന്നുള്ള ദീപശിഖകൾ ബുധനാഴ്ച രാവിലെ 11ന് ചെറുതുരുത്തി വഴി ജില്ലയിൽ പ്രവേശിക്കും. പാലക്കാട് ഭാഗത്തുനിന്നുള്ളവ ഉച്ചക്ക് രണ്ടിന് വാണിയംപാറ വഴിയാണ് ജില്ലയിൽ എത്തുക. ജില്ല അതിർത്തിയിൽ പാർട്ടി ജില്ല കമ്മിറ്റി ദീപശിഖകൾ ഏറ്റുവാങ്ങി പൊതുസമ്മേളനം നടക്കുന്ന തൃശൂർ തേക്കിൻകാട് മൈതാനിയിലേക്ക് നീങ്ങും. ബുധനാഴ്ച വൈകീട്ട് പൊതുസമ്മേളന സ്ഥലത്ത് പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ് ദീപശിഖ തെളിക്കുക. സംസ്ഥാന സെക്രേട്ടറിയറ്റംഗം ബേബി ജോൺ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം നടക്കുന്ന സംഗീത നാടക അക്കാദമി റീജനൽ തിയറ്ററിൽ വ്യാഴാഴ്ച രാവിലെ 10ന് വി.എസ്. അച്യുതാനന്ദൻ പതാക ഉയർത്തും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. 25 വരെയാണ് സമ്മേളനം. 25ന് ഉച്ചകഴിഞ്ഞ് കാൽ ലക്ഷം പേരുടെ വളൻറിയർ മാർച്ചും തുടർന്ന് രണ്ട് ലക്ഷം പേർ പെങ്കടുക്കുന്ന പൊതുസമ്മേളനവും നടക്കും. കേന്ദ്രീകരിച്ച പ്രകടനം ഒഴിവാക്കിയിട്ടുണ്ട്. 25ന് ഉച്ചവരെ തുടരുന്ന പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു പുറമെ പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, എ.കെ. പത്മനാഭൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി എന്നിവർ പെങ്കടുക്കും. സമ്മേളനത്തിെൻറ ഭാഗമായി വിവിധ വിഭാഗങ്ങൾക്കായി സംഘടിപ്പിച്ച സംഗമം സമാപിച്ചു. സെമിനാറുകൾ 24 വരെയുണ്ട്. ചരിത്ര പ്രദർശനം 28 വരെ തുടരും. പ്ലാസ്റ്റിക്, അനുബന്ധ സാമഗ്രികൾ ഒഴിവാക്കി ഹരിത നിയമാവലി പാലിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വൻ സുരക്ഷ സന്നാഹമാണ് സമ്മേളന ദിവസങ്ങളിൽ നഗരത്തിൽ പൊലീസ് ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.