നർമം ആസ്വദിക്കാനുള്ള ശേഷി നഷ്​ടപ്പെടുന്നു ^എം.എ. ബേബി

നർമം ആസ്വദിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു -എം.എ. ബേബി തൃശൂർ: സമൂഹവും ജീവിതവും നേരിടുന്ന ഏറ്റവും വലിയ ബലഹീനത കാർട്ടൂണുകൾ ഉൾപ്പെടെ നർമം ആസ്വദിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നതാണെന്ന് എം.എ. ബേബി. കേരള ലളിതകല അക്കാദമി തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച 'കാർട്ടൂൺ; കലയും കലാപവും' കാർട്ടൂൺ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹം കാർട്ടൂൺ ആസ്വാദനശോഷണം സംഭവിച്ചവരായി മാറി. സമൂഹത്തെ ചലനാത്മകമാക്കാൻ, സർക്കാറിനെയും സമൂഹത്തെയും കൂടുതൽ ശരിയിലേക്ക് നയിക്കാൻ കാർട്ടൂണുകൾക്കാവും. കാലത്തെ അടയാളപ്പെടുത്താൻ ശേഷിയുള്ളവരാണ് കാർട്ടൂണിസ്റ്റുകൾ. കാർട്ടൂൺ വരയ്ക്കാനുള്ള സ്വാതന്ത്ര്യത്തിന് ഇരുട്ടടിയായത് അടിയന്തരാവസ്ഥകാലത്താണ്. എന്നിട്ടും, അക്കാലത്ത് മികച്ച കാർട്ടൂണുകൾ പുറത്തുവന്നു. സമൂഹം, ചരിത്രം, നർമം, ജീവിതബോധം എന്നിവയെകുറിച്ച് കാർട്ടൂണിസ്റ്റുകൾക്ക് നല്ല ധാരണ വേണം. തന്നെപോലെ മറ്റുള്ളവർക്ക് ജീവിക്കാനാകണം എന്ന തിരിച്ചറിവ് വേണം. നർമബോധത്തിൽ ഉൗന്നിയ കാർട്ടൂണുകളിലെ അർഥവും അർഥരാഹിത്യവും ആസ്വദിക്കാനുള്ള ശേഷി കുറഞ്ഞു. വ്യത്യസ്തതകൾ ഉൾക്കൊള്ളാൻ കഴിയാത്തതാണ് രാജ്യത്ത് കൊലയ്ക്കും അക്രമങ്ങൾക്കും ഇടവരുത്തുന്നത്. കലയുടെ ആദ്യരൂപമാണ് കാർട്ടൂണും കാരിക്കേച്ചറും. ചുറ്റുപാടുമുള്ള ജീവിതസാഹചര്യങ്ങൾ കാർട്ടൂണുകളായി മാറിയിരുന്നുവെന്നും ബേബി പറഞ്ഞു. ലളിതകല അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടർ ബാലകൃഷ്ണൻ ആനാട്ട്, ബൈജു പൗലോസ്, ടി.കെ.സുജിത്, മോഹൻദാസ്, സുധീർനാഥ്, ഏലിയാസ് ജോൺ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.