അതിരപ്പിള്ളി: അതിരപ്പിള്ളിയുമായി ചേർന്നുള്ള എല്‍.എ പട്ടയഭൂമിയില്‍നിന്ന് വനപാലകരുടെ ഒത്താശയോടെ ലക്ഷങ്ങള്‍ വില മതിക്കുന്ന മരങ്ങള്‍ വ്യാപകമായി മുറിച്ചു കടത്തുന്നു. കൂറ്റൻ തേക്കുകളാണ് കൊള്ളയടിക്കുന്നത്. സമീപകാലത്ത് എല്‍.എ പട്ടയം ലഭിച്ച വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പറമ്പുകളിലെ മരങ്ങളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വെട്ടി വില്‍ക്കുന്നത്. ഇതിനായി ഒരു പ്രാദേശിക മാഫിയ തന്നെ ഇൗ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ചാലക്കുടി പരിയാരം റേഞ്ചിലെ കൊന്നക്കുഴി, വെറ്റിലപ്പാറ മേഖലയിലാണ് വ്യാപക മരം കൊള്ള. തേക്ക്, ഇരുമുള്ള്, തമ്പകം തുടങ്ങിയവയാണ് പട്ടയമുണ്ടെന്ന ന്യായത്തില്‍ മുറിച്ച് കടത്തുന്നത്. ചിലയിടങ്ങളില്‍ പട്ടയം കിട്ടിയ സ്ഥലത്തോട് ചേര്‍ന്ന വനത്തിൽനിന്നും മരങ്ങള്‍ മുറിക്കുന്നുണ്ട്. റേഞ്ച് ഓഫിസറടക്കമുള്ളവരുടെ ഒത്താശയോടെയാണ് മരങ്ങള്‍ മുറിക്കുന്നത്. പരാതി ഉദ്യോഗസ്ഥര്‍ ഒതുക്കി തീര്‍ക്കുകയാണ്. എല്‍.എ പട്ടയഭൂമിയില്‍നിന്ന് മരം മുറിക്കുമ്പോള്‍ വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം ആവശ്യമാണ്. എന്നാല്‍ ഇതിനെ മറികടന്ന് ചില വനംവകുപ്പ് അധികൃതര്‍ കൃത്രിമമായ രേഖകള്‍ ചമച്ച് മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കുന്നു. കൊന്നക്കുഴിയില്‍ ഏതാനും ദിവസം മുമ്പ് ഇപ്രകാരം 16 തേക്കുകള്‍ വ്യക്തി മുറിച്ചു മാറ്റി. കൊന്നക്കുഴിയില്‍ റിസര്‍വ് ചെയ്യാത്ത വനഭൂമിയില്‍നിന്നാണ് ഇവ വെട്ടിമാറ്റിയത്. പട്ടയം ലഭിച്ച ഭൂമിയെന്ന ന്യായത്തില്ലാണ് മരം കൊള്ളക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പച്ചക്കൊടി വീശിയിരിക്കുകയാണ്. ഇതിനെതിരെ വനംവകുപ്പിെൻറ വിജിലന്‍സ് സ്‌ക്വാഡില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മരംവെട്ടലിനെതിരെ ഒരു നടപടിയും സ്വീകരിക്കപ്പെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.