ന്യായ വിലയ്ക്ക് നെല്ല് ഏറ്റെടുക്കണം -ജില്ല പഞ്ചായത്ത് തൃശൂർ: കര്‍ഷകര്‍ക്ക് ന്യായമായ വില നൽകി നെല്ല് ഏറ്റെടുക്കാന്‍ സംവിധാനം വേണമെന്ന് ജില്ല പഞ്ചായത്ത് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നെല്ല് ഏറ്റെടുക്കുന്നത് നിശ്ചലാവസ്ഥയിലാണ്. അതിന് ഉടന്‍ പരിഹാരം കാണണമെന്ന് ഇ. വേണുഗോപാല മേനോൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അഴീക്കോട് ജങ്കാര്‍ സര്‍വീസുമായി ബന്ധപ്പെട്ട് പുതിയ കരാര്‍ ഏറ്റെടുക്കുന്നതുവരെ നിലവിലുളള സംവിധാനം തുടരും. പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി തടസ്സപ്പെടാതിരിക്കാന്‍ ആസ്തി രജിസ്റ്ററില്‍ വിവരങ്ങള്‍ ഓണ്‍ലൈനായി ചേര്‍ക്കാന്‍ എക്‌സിക്യൂട്ടീവ് എൻജിനീയറോട് പ്രസിഡൻറ് മേരി തോമസ് നിര്‍ദേശിച്ചു. 2018-'-19 സാമ്പത്തിക വര്‍ഷത്തെ ജില്ല ലേബര്‍ ബജറ്റ്, വാര്‍ഷിക കര്‍മപദ്ധതി എന്നിവ അംഗീകരിച്ചു. തൊഴിലുറപ്പ് പദ്ധതിയിയില്‍ 72,035 കുടുംബങ്ങള്‍ക്ക് 35,16,906 തൊഴില്‍ ദിനങ്ങളാണ് ലക്ഷ്യമിടുന്നത്. ലേബര്‍ ബജറ്റിന് 134 കോടി രൂപ വകയിരുത്തി. വാര്‍ഷിക കർമപദ്ധതിയില്‍ 73,105 പ്രവൃത്തികള്‍ക്ക് 948 കോടിയും ഷെല്‍ഫ് ഓഫ് പ്രോജക്ടില്‍ 1,77,737 പ്രവൃത്തികള്‍ക്ക് 2,023 കോടി രൂപയുമാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി ചര്‍ച്ച ചെയ്യാൻ ഫെബ്രുവരി 27ന് രാവിലെ 11ന് ആസൂത്രണ ഭവന്‍ ഹാളില്‍ ജില്ലയിലെ ഗ്രാമ, -ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരുടെയും ജില്ല പഞ്ചായത്ത് അംഗങ്ങളുടെയും നിര്‍വഹണ ഉദ്യോഗസ്ഥരുടെയും യോഗം ചേരും. ധനകാര്യം, വികസനം, പൊതുമരാമത്ത്, ആരോഗ്യ-വിദ്യാഭ്യാസ-ക്ഷേമകാര്യം എന്നീ സമിതികളുടെ നിലവിലുളള 90 പദ്ധതികളുടെ പുരോഗതി യോഗം അവലോകനം ചെയ്തു. 2018-'-19 വാര്‍ഷിക പദ്ധതി രൂപവത്കരണം, വര്‍ക്കിങ് ഗ്രൂപ്പ് -ആസൂത്രണ സമിതി യോഗ തീയതി എന്നിവയും തീരുമാനിച്ചു. വൈസ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണന്‍, സെക്രട്ടറി ടി.എസ്. മജീദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.