ഭരണഘടന സംരക്ഷിക്കാൻ ജനം ജാഗ്രത കാട്ടണം -ജസ്റ്റിസ് വി.കെ. മോഹനൻ തൃശൂര്‍: ജനങ്ങള്‍ ജാഗ്രതയോടെ മുന്നിട്ടിറങ്ങിയാല്‍ മാത്രമേ ഭരണഘടനയെ സംരക്ഷിക്കാൻ കഴിയുകയുള്ളൂവെന്ന് ജസ്റ്റിസ് വി.കെ. മോഹനന്‍ അഭിപ്രായപ്പെട്ടു. എല്ലാ ജനങ്ങള്‍ക്കും തുല്യനീതി ഉറപ്പു നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്താനും അട്ടിമറിക്കാനും വിവിധ തലങ്ങളിൽ നടക്കുന്ന നീക്കങ്ങള്‍ക്ക് തടയിടാന്‍ ജനങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് നടത്തിയ ഭരണഘടന സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിന്യായ സംവിധാനം ദുര്‍ബലപ്പെടുന്നതോടെ ജനാധിപത്യംതന്നെ അപകടത്തിലാവും. രാഷ്ട്രത്തിെൻറ ഭദ്രതയും ജനങ്ങളുടെ ആത്മവിശ്വാസവും സംരക്ഷിക്കാൻ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് മോഹനന്‍ പറഞ്ഞു. നാം ഭക്ഷിക്കേണ്ടതും ചിന്തിക്കേണ്ടതും പറയേണ്ടതും എന്തെന്നും ഏതെന്നും തീരുമാനിക്കാനുള്ള അവകാശം ചിലര്‍ കുത്തകയായി ഏറ്റെടുക്കുന്ന വര്‍ത്തമാനകാല സാഹചര്യം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അഡ്വ. ശിവന്‍ മഠത്തില്‍ പറഞ്ഞു. അധികാര കേന്ദ്രങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങളില്‍നിന്നും ഭരണഘടനയെ സംരക്ഷിക്കാൻ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുന്നവർക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പി.എം. ആതിര, അഡ്വ. വി.എന്‍. ഹരിദാസ്, സാഹിത്യ അക്കാദമി അംഗം ടി.പി. വേണുഗോപാലന്‍, എന്‍.വി. വൈശാഖന്‍ എന്നിവരും സംസാരിച്ചു. ജി. ശങ്കരക്കുറുപ്പ് അനുസ്മരണത്തില്‍ ഡോ.പി.വി. പ്രകാശ്ബാബു പ്രഭാഷണം നടത്തി. ശിവരാമന്‍ ചെറിയനാട് അധ്യക്ഷത വഹിച്ചു. യാസിര്‍ കുരിക്കളും സംഘവും അവതരിപ്പിച്ച കോല്‍ക്കളിയും വട്ടപ്പാട്ടും (മുട്ടിപ്പാട്ട്) അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.