തൃശൂർ: പ്രളയം തകർത്തെറിഞ്ഞ സ്വന്തം നാട്ടുകാർക്ക് വീട്ടിൽ അഭയമേകി നടി മഞ്ജു വാര്യർ. തൃശൂർ ജില്ലയിലെ ആലപ്പാട്-പുള്ള് കോൾമേഖലയിൽ പ്രളയം കനത്ത നാശം വിതച്ചിടത്താണ് മഞ്ജുവിെൻറ വീട്. എന്നാൽ ഉയർന്ന സ്ഥലത്തായതിനാൽ വെള്ളം കയറിയില്ല. തൊട്ടടുത്ത സ്കൂളിലായിരുന്നു ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്നത്. വടക്കേപുള്ളുകാരും കിഴക്കേപുള്ളുകാരുമായി ആയിരത്തിലധികം പേരാണ് ക്യാമ്പിൽ താമസിച്ചിരുന്നത്. നാട്ടുകാർ ദുരിതക്കയത്തിലാണ് എന്നറിഞ്ഞയുടൻ അത്യാവശ്യ സാധനങ്ങളടങ്ങിയ കിറ്റുമായി എറണാകുളത്തുനിന്ന് മഞ്ജു ഇവരെ സാന്ത്വനിപ്പിക്കാനെത്തി. നാടിനെ പ്രളയം വിഴുങ്ങിയപ്പോൾ ആലപ്പാട്-പുള്ള് മേഖല ഒറ്റപ്പെട്ട തുരുത്തായിരുന്നു. കോടന്നൂർ ശാസ്താംകടവിൽ രക്ഷാപ്രവർത്തനം നടത്തുന്ന സൈന്യം പുള്ളിലേക്ക് സാധനങ്ങൾ കൊണ്ടുവരുമെന്നായിരുന്നു പ്രതീക്ഷ. ഡീസൽ ക്ഷാമം ഉണ്ടായിരുന്നതിൽ ജീവൻരക്ഷ ദൗത്യം മാത്രമേ ഏറ്റെടുക്കാൻ സാധിക്കൂവെന്ന് സൈന്യം വ്യക്തമാക്കിയതോടെ പ്രതീക്ഷ തെറ്റി. ഭക്ഷണപദാർഥങ്ങൾ വേണമെന്ന് അറിഞ്ഞയുടൻ മഞ്ജു വാര്യർ ഫൗണ്ടേഷന്‍ ക്യാമ്പിലേക്ക് സാധനങ്ങൾ അയക്കാൻ തയാറായി. വെള്ളം അൽപം വലിഞ്ഞ അവസരത്തിൽ മഞ്ജു വാര്യർ ഫൗണ്ടേഷൻ ടോറസ് ലോറിയിൽ അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും എത്തിച്ചു. ഇത് നാട്ടുകാർക്ക് ആശ്വാസം പകർന്നു. പ്രളയത്തിെൻറ ആദ്യനാളുകളിൽ വെള്ളം കയറിയത് വടക്കേപുള്ളിലാണ്. പിന്നീട് കിഴക്കേപുള്ളിലുമെത്തി. കാമ്പിൽ ആൾത്തിരക്കായതോടെ ദുരന്തത്തിനിരയായവരെ പൂട്ടിക്കിടക്കുന്ന തങ്ങളുടെ വീട്ടിൽ താമസിപ്പിക്കാമെന്ന് നിർദേശിച്ചത് മഞ്ജുവാണ്. അങ്ങനെ സുബ്രഹ്മണ്യെൻറയും കൊച്ചുവേലായുധെൻറയും കുടുംബങ്ങൾക്ക് വെള്ളമിറങ്ങുംവരെ മഞ്ജുവിെൻറ വീട് അഭയമായി. മഞ്ജുവും അമ്മ ഗിരിജ വാര്യരും അവർക്കൊപ്പം നിന്നു. പുള്ളിലെ 30 വീടുകൾ നിശ്ശേഷം തകർന്നതിനാൽ വെള്ളം ഇറങ്ങിയിട്ടും പല കുടുംബങ്ങൾക്കും തിരിച്ചുപോകാൻ ഇടമുണ്ടായിരുന്നില്ല. 29ന് തുറക്കേണ്ടതിനാൽ 27ന് തന്നെ സ്കൂളുകളിലെ ക്യാമ്പുകൾ പിരിച്ചുവിട്ടു. വീടുകൾ നഷ്ടപ്പെട്ടവരോട് ആലപ്പാടുള്ള കമ്യൂണിറ്റി ഹാളിലേക്ക് മാറാനായിരുന്നു അധികൃതർ നിർദേശിച്ചത്. വീടില്ലാത്തവരെ പുനരധിവസിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുക്കാൻ രാഷ്ട്രീയ-സന്നദ്ധ സംഘടന പ്രവർത്തകർ മുന്നോട്ടിറങ്ങി. 30 വീട്ടുകാരെ 14 സ്ഥലങ്ങളിലായി താമസിപ്പിക്കാനായിരുന്നു ഇവരുടെ തീരുമാനം. ഇതിന് തെൻറ വീടും ഉപയോഗപ്പെടുത്താമെന്ന് മഞ്ജു നിർദേശിച്ചു. വീട് നഷ്ടപ്പെട്ടവർക്ക് താൽക്കാലിക ഷെൽറ്റർ നിർമിച്ചുകൊടുക്കാൻ സാമ്പത്തിക സഹായം നൽകാമെന്നും മഞ്ജു വാര്യർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് പുള്ള് സ്കൂളിലെ പി.ടി.എ പ്രസിഡൻറ് ജോബി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.