എരുമപ്പെട്ടി: മഴക്ക് ശമനമായതിനെ തുടർന്ന് എരുമപ്പെട്ടി, വേലൂർ, കടങ്ങോട് പ്രദേശങ്ങളിലൂടെ ഒഴുകുന്ന വടക്കാഞ്ചേരി പുഴയിൽ വെള്ളമിറങ്ങി. പുഴക്ക് സമീപത്തെ പുരയിടങ്ങളിലും കൃഷിയിടങ്ങളിലും മാത്രമാണ് ഇപ്പോൾ വെള്ളകെട്ടുള്ളത്. വെള്ളക്കെട്ട് മാറിയതോടെ ഞായറാഴ്ച രാവിലെ മുതൽ എല്ലാ റൂട്ടുകളിലേയും ഗതാഗതം പുനഃസ്ഥാപിച്ചു. വെള്ളം കയറിയ വീടുകളിലും സർക്കാർ ഓഫിസ് കോമ്പൗണ്ടുകളിലും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ശുചീകരണം ആരംഭിച്ചു. എരുമപ്പെട്ടിയിലെ ഉദ്യമം വാട്സ്ആപ് കൂട്ടായ്മ, എരുമപ്പെട്ടി ഫൊറോന പള്ളി കെ.സി.വൈ.എം പ്രവർത്തകർ തുടങ്ങിയ സംഘടനകളാണ് എരുമപ്പെട്ടിയിലെ പുഴ കയറിയ വീടുകൾ ശുചീകരിക്കുന്നത്. പഞ്ചായത്തുകളിലെ വിവിധ സ്കൂളുകളിലും സ്ഥാപനങ്ങളിലും ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ചുരുക്കം ചിലർ വീടുകളിലേക്ക് മടങ്ങിയെങ്കിലും ക്യാമ്പുകൾ നടക്കുന്നുണ്ട്. വീടുകൾ ശുചീകരിച്ചതിന് ശേഷം മാത്രമേ ക്യാമ്പിലുള്ളവർ മടങ്ങുകയുള്ളൂ. പഞ്ചായത്തുകളിലെ ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തിൽ വീടുകളിലെ കിണറുകൾ ക്ലോറിനേഷൻ നടത്തി. വരവൂർ പഞ്ചായത്തിലെ തിച്ചൂർ കോഴിക്കുന്ന് കോളനിയിൽ കുന്നിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ തിച്ചൂർ സരസ്വതി വിദ്യാനികേതൻ സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. കോഴികുന്ന് കോളനി, പൊന്നുംകുന്ന് കോളനി എന്നിവിടങ്ങളിൽ നിന്നുള്ള 84 പേരാണ് ക്യാമ്പിലുള്ളത്. തയ്യൂരിൽ കുന്നിടിച്ചിൽ ഭീഷണി വേലൂർ: തയ്യൂരിലെ കുന്നിടിച്ചിൽ ഭീഷണി തുടരുകയാണ്. പഞ്ചായത്തിലെ തയ്യൂർ ഗവ. ഹൈസ്കൂളിലെ ദുരിതാശ്വസ ക്യാമ്പിലെ മുഴുവൻ പേരും ക്യാമ്പിൽ തുടരുകയാണ്. ത്രീസ്റ്റാർ ഗ്രാനൈറ്റ് ക്രഷറിന് സമീപത്തെ കരിങ്കൽ ക്വാറിയിലേക്ക് ഞായറാഴ്ച രാവിലെ മണ്ണും കല്ലും ഇടിഞ്ഞു വീണു. കന്നിൽനിന്ന് ഇപ്പോഴും ചളിവെളവും കല്ലുകളും വീണുകൊണ്ടിരിക്കുകയാണ്. റവന്യൂ- ജിയോളജി വകുപ്പ് അധികൃതർ എത്തി ഇവിടെ പരിശോധന നടത്തിയ ശേഷമേ ക്യാമ്പിലുള്ളവരുടെ പുനരധിവാസ കാര്യത്തിൽ തീരുമാനമെടുക്കൂ. അതേസമയം പഴവൂരിലെ പ്രളയബാധിതരെ പാർപ്പിച്ചിരുന്ന പഴവൂർ മദ്റസയിലേയും അംഗൻവാടികളിലേയും ദുരിതാശ്വാസ ക്യാമ്പിലുള്ളവർ വീടുകളിലേക്ക് മടങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.