ചെന്ത്രാപ്പിന്നി: എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ വീട്ടിൽ ചികിത്സ ലഭിക്കാതെ അവശനായി കണ്ടെത്തിയ വയോധികനെ ആശുപത്രിയിലാക്കി. മാസങ്ങളായി ഒരേദിശയിൽ കിടന്നതുമൂലം ശരീരമാസകലം പൊട്ടി വ്രണമായി പുഴുവരിക്കുന്ന അവസ്ഥയിലായിരുന്നു ഇയാൾ. വിസർജ്യത്തിെൻറ രൂക്ഷഗന്ധംമൂലം അകത്തേക്ക് കടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. അയൽവാസികൾ അറിയിച്ചതനുസരിച്ച് മൂന്നാം വാർഡ് അംഗം അമ്പിളി പ്രിൻസ് സ്ഥലം സന്ദർശിക്കുകയും തുടർന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് ജന. സെക്രട്ടറി പി.എ. ഉബൈദുല്ല, പ്രവർത്തകരായ വി.എം. സൈഫുദ്ദീൻ, അബുൽ അസീസ്, ഇസ്മയിൽ ചാമക്കാല, അനസ് ചെന്ത്രാപ്പിന്നി എന്നിവർ ചേർന്ന് പ്രാഥമിക ചികിത്സ നൽകി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. വയോധികെൻറ ഭാര്യയും പ്രമേഹം, ശ്വാസതടസ്സം, മാനസിക അസ്വസ്ഥത എന്നിവമൂലം നരകിക്കുകയാണ്. രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്ത് വാർഡ് മെംബറും ആശാ വർക്കർമാരും എത്തിയിരുന്നു. എന്നാൽ, വാർഡിൽ കഴിഞ്ഞ ആറുമാസത്തോളമായി പഞ്ചായത്തിെൻറ പാലിയേറ്റിവ് പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നും അതിനാലാണ് ഇത്തരം രോഗികൾ നരകയാതനയിലാവുന്നതെന്നും യു.ഡി.എഫ് പ്രവർത്തകർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.