കൂടല്‍മാണിക്യം തണ്ടിക വരവ് ഭക്തിസാന്ദ്രം

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നായ തണ്ടികവരവ് ഭക്തിസാന്ദ്രമായി. വെള്ളിയാഴ്ച ഉച്ചക്ക് 12ഒാടെ ചാലക്കുടി പോട്ടയില്‍ പ്രവര്‍ത്തികച്ചേരിയില്‍നിന്നും മേത്താള്‍ മടപ്പാട്ട് അപ്പുനായരുടെ നേതൃത്വത്തില്‍ വാളും പരിചയും, കുത്തുവിളക്കും അകമ്പടിയായി കാല്‍നടയായാണ് തണ്ടിക കൊണ്ടുവന്നത്. 20 കിലോ മീറ്ററോളം നടന്ന് വൈകീട്ട് അഞ്ചരയോടെ തണ്ടിക ഇരിങ്ങാലക്കുട ഠാണാവിലുള്ള ദേവസ്വം വക സ്ഥലത്ത് എത്തി. തുടര്‍ന്ന് നാദസ്വരമേളത്തോടെ പള്ളിവേട്ട ആല്‍ത്തറയിലേക്കും, അവിടെനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി ക്ഷേത്രത്തിലും എത്തി. നിരവധി ഭക്തജനങ്ങളാണ് തണ്ടികയെ വരവേല്‍ക്കാന്‍ എത്തിയത്. എട്ടര തണ്ട് നേന്ത്രക്കുല, രണ്ട് തണ്ട് കദളിക്കുല, ഫലവ്യഞ്ജനങ്ങള്‍, ദേവന് ആടാനുള്ള എണ്ണ, കോടിവസ്ത്രം തുടങ്ങിയവയാണ് തണ്ടികയായി ക്ഷേത്രത്തിലെത്തിച്ചത്. തുലാം മാസത്തിലെ തിരുവോണനാളിലാണ് തൃപ്പുത്തരി. ശനിയാഴ്ച രാവിലെ പുത്തരി നിവേദ്യത്തിനുള്ള പൂജ നടക്കും. ഉച്ചക്ക് 11.30നും 1.30നും ഇടയില്‍ തൃപ്പുത്തരി പൂജ നടക്കും. നകരമണ്ണില്ലത്തിനാണ് പുത്തരി നിവേദ്യത്തിന് അധികാരം. മൂസ്സ് അരിയളക്കും. ഭക്തന്‍മാരുടെ വക അരിയിടലും പതിവാണ്. നേന്ത്രപ്പഴം, കദളിപ്പഴം, പച്ചക്കുരുമുളക്, പച്ചപ്പയര്‍, ചക്ക, ഇഞ്ചി, പച്ചമാങ്ങ ഇതെല്ലാം പുത്തരിക്ക് നിവേദിക്കും. തന്ത്രി നകരമണ്ണില്ലത്ത് ത്രിവിക്രമന്‍ നമ്പൂതിരി പൂജക്ക് നേതൃത്വം നല്‍കും. സാധാരണ പൂജയുടെ നിവേദ്യത്തില്‍നിന്നു വ്യത്യസ്തമായി പ്രത്യേക മന്ത്രം തൊട്ടുജപിച്ചാണ് പുത്തരി നിവേദ്യം നടത്തുന്നത്. തുടര്‍ന്ന്, ക്ഷേത്രം പടിഞ്ഞാറെ ഊട്ടുപുരയില്‍ ഭക്തജനങ്ങള്‍ക്കായി തൃപ്പുത്തരി സദ്യ നടക്കും. ഞായറാഴ്ച രാവിലെ ആറിന് മുക്കുടി നിവേദ്യം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.