ഇരിങ്ങാലക്കുട: നഗരസഭ ചരിത്രത്തിലെ ഏറ്റവും വലിയ അനധികൃത നിര്‍മാണവും നികുതി വെട്ടിപ്പുമാണ് എം.സി.പി കണ്‍വെന്‍ഷന്‍ സെൻററില്‍ നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് ആൻറണി തെക്കേക്കര വാർത്ത സമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ 25ന് ഹൈകോടതി വിധി പുറപ്പെടുവിച്ച് ഒരു മാസമായിട്ടും വിധിയുടെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്ന മുനിസിപ്പല്‍ സെക്രട്ടറിയുടെ വാദത്തിന്പിറകില്‍ ഗൂഢലക്ഷ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നികുതി കുടിശ്ശിക അടച്ച് മറ്റ് നടപടി പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമെ കണ്‍വെന്‍ഷന്‍ സെൻറര്‍ തുറക്കാന്‍ പാടുള്ളൂവെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. കണ്‍വെന്‍ഷന്‍ സെൻററില്‍ നിന്നും ഒന്നരക്കോടി രൂപയോളം നികുതി കുടിശ്ശിക ഇനിയും പിരിച്ചെടുക്കേണ്ടതുണ്ട്. അതുകൊണ്ടാണ് സെക്രട്ടറി ഇതുവരെയും വിധിയുടെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്ന് പറയുന്നതെന്നും ആൻറണി തെക്കേക്കര ആരോപിച്ചു. കെട്ടിടത്തിന് ഭാഗിക അനുമതി നല്‍കുകയെന്നത് നഗരസഭ കെട്ടിട നിർമാണ ചട്ടങ്ങളില്‍ ഇല്ല. എന്നിട്ടും ഇതിനുവേണ്ടി അത്തരത്തില്‍ എഴുതി ചേര്‍ക്കുകയും ചെയ്തു. ഇതുമൂലം സര്‍ക്കാറിന് നല്‍കേണ്ട ഒറ്റത്തവണ നികുതിയുടെ പകുതി മാത്രമാണ് അടച്ചിരിക്കുന്നത്. ആയതിനാല്‍ കണ്‍വെന്‍ഷന്‍ സെൻററിന് പെര്‍മിറ്റും ലൈസന്‍സും കൊടുത്ത ഉദ്യോഗസ്ഥര്‍ക്കും കണ്‍വെന്‍ഷന്‍ സെൻറര്‍ ഉടമകള്‍ക്കുമെതിരെ വിജിലന്‍സിനെ സമീപിക്കുമെന്നും തെക്കേക്കര വ്യക്തമാക്കി. കോടതി ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട കണ്‍വെന്‍ഷന്‍ സെൻററിലെ ഹാളുകളും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ചോദ്യം ചെയ്ത് ഹൈകോടതിയില്‍ റിട്ട് ഹരജി നല്‍കുമെന്ന് കേസില്‍ കക്ഷി ചേര്‍ന്ന ജോസഫ് മാര്‍ട്ടിന്‍ ആലേങ്ങാടന്‍, കെ.എം. ഷാജു കുറ്റിക്കാട് എന്നിവര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.