കയ്പമംഗലം: തകർന്ന് അപകടം തുടർക്കഥയായ ദേശീയപാത-17ലെ അറ്റകുറ്റപ്പണി വൈകുന്നു. അടിക്കടി ഉണ്ടാകുന്ന മഴയാണ് റോഡുപണി തടസ്സപ്പെടുത്തുന്നത്. മൂന്നുവര്‍ഷം മുമ്പ് ടാറിങ് നടത്തിയ റോഡിന് ഒരുവര്‍ഷത്തെ ഗാരൻറി മാത്രമാണ് ഉണ്ടായിരുന്നത്. ഒന്നര വര്‍ഷം കഴിഞ്ഞതോടെ റോഡ് തകർന്നു തുടങ്ങി. മഴക്കാലം എത്തിയതോടെ യാത്ര ദുഷ്കരമാവുകയായിരുന്നു. ഏറെ മുറവിളികള്‍ക്കൊടുവിലാണ് ചാവക്കാട് സെക്ഷന് കീഴിലെ വഴിയമ്പലം മുതല്‍ ചേറ്റുവ വരെയുള്ള 25 കി.മീറ്റര്‍ നന്നാക്കാന്‍ അധികൃതര്‍ തയാറായത്. കുഴികൾ വർധിച്ചതുമൂലം നാലു ഭാഗങ്ങളായാണ് കരാര്‍ നല്‍കിയത്. വഴിയമ്പലം മുതല്‍ വലപ്പാട് പൊലീസ് സ്റ്റേഷന്‍ വരെയുള്ളതാണ് ആദ്യ ഭാഗം. 25 ലക്ഷം രൂപക്ക് കരാര്‍ നല്‍കിയ ഈ ഭാഗം മാത്രമാണ് ഭാഗികമായെങ്കിലും ടാറിങ് നടത്തിയിട്ടുള്ളത്. വലപ്പാട് മുതല്‍ പുത്തന്‍തോട് വരെയുള്ള ഭാഗത്തെ വലിയ കുഴികള്‍ ഏകദേശം നികത്തിയിട്ടുണ്ട്. അഞ്ചുലക്ഷം രൂപയാണ് ഈ ഭാഗത്തിന് അനുവദിച്ചിട്ടുള്ളത്. ആദ്യ ഭാഗത്തെ അറ്റകുറ്റപ്പണി എടുത്തിട്ടുള്ള കരാറുകാരന്‍ തന്നെയാണ് വന്‍ഗര്‍ത്തങ്ങളുള്ള പുത്തന്‍തോട്- പൊക്കുളങ്ങര ഭാഗം 20 ലക്ഷം രൂപക്ക് കരാര്‍ എടുത്തിട്ടുള്ളത്. ഈ ഭാഗത്തും പൊക്കുളങ്ങര മുതല്‍ ചേറ്റുവ വരെയുള്ള ഭാഗത്തും പണി ആരംഭിച്ചിട്ടില്ല. വാഹനങ്ങള്‍ ഒച്ചിഴയും വേഗത്തില്‍ സഞ്ചരിക്കുന്ന ദേശീയപാത പൂര്‍ണമായി ടാറിങ് നടത്താന്‍ ദേശീയപാത അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും പരിഗണിക്കാം എന്ന ഉറപ്പുപോലും ലഭിച്ചിട്ടില്ല. ശക്തമായ സമരങ്ങളില്ലാതെ കണ്ണുതുറക്കില്ല എന്ന വാശിയിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.