തൃശൂർ: കേന്ദ്രം സബ്സിഡി നിർത്തിയതോടെ റേഷൻ കട വഴിയുള്ള പഞ്ചസാര വിതരണം അവസാനിപ്പിച്ചു. ഏപ്രിൽ മുതലാണ് കേന്ദ്രം പഞ്ചസാരക്കുള്ള സബ്സിഡി നിർത്തിയത്. സ്റ്റോക്കുണ്ടെങ്കിലും വിതരണം ചെയ്യേണ്ടതില്ലെന്ന് ഭക്ഷ്യമന്ത്രി നിർദേശം നൽകി. സർക്കാറിൽനിന്ന് നിർദേശം കിട്ടിയശേഷം വിതരണം ചെയ്താൽ മതിയെന്നാണ് വ്യാപാരികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുൻഗണന പട്ടികയിൽപെട്ടവർക്ക് ആളൊന്നിന് 250 ഗ്രാം പഞ്ചസാര; അതായത് നാലുപേരുള്ള കുടുംബത്തിന് 13.35 രൂപക്ക് ഒരുകിലോ പഞ്ചസാര കിട്ടിയിരുന്നു. പൊതുവിപണിയിൽ 47 രൂപ വരെ വിലയുള്ളപ്പോൾ പാവപ്പെട്ടവർക്ക് ഇത് ആശ്വാസമായിരുന്നു. എന്നാൽ, കേന്ദ്ര സബ്സിഡി നിലച്ചതോടെ വിതരണം നിർത്തുകയല്ലാതെ മറ്റു മാർഗമില്ലെന്നാണ് സർക്കാർ വാദം. മാർച്ച് മുതലുള്ള വിഹിതമാണ് കൊടുക്കാനുള്ളത്. 35 രൂപ മുതൽ 40 രൂപ വരെ കൊടുത്താണ് സപ്ലൈകോയിൽനിന്ന് റേഷൻ പഞ്ചസാര എടുത്തിരുന്നത്. ഇതിൽ 18.50 രൂപ കേന്ദ്രവും ബാക്കി തുക സംസ്ഥാന സർക്കാറും വഹിച്ചിരുന്നു. കേന്ദ്രം സബ്സിഡി നിർത്തിയതോടെ മുഴുവൻ പണവും സംസ്ഥാന സർക്കാർ എടുക്കേണ്ടിവരും. ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പാക്കിയപ്പോൾ വൻ സാമ്പത്തിക ബാധ്യതയാണ് സർക്കാറിനുണ്ടായത്. ഇതിനുപുറമെ മുൻഗണനാ പട്ടികയിലുള്ള 1.54 കോടി പേർക്ക് പഞ്ചസാര നൽകേണ്ട ബാധ്യത കൂടി സർക്കാറിന് ഏറ്റെടുക്കേണ്ടി വരുമെന്നതാണ് പ്രതിസന്ധി. പൊതുവിപണിയിൽ 40 രൂപയാണ് പഞ്ചസാരക്ക് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.