അഖിൽ, പ്രവീൺ
മോഷണക്കേസ് പ്രതികൾ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലും ബൈക്ക് മോഷ്ടിച്ച കേസിലും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂരിലെ രണ്ടുക്ഷേത്രങ്ങളിലെ ഭണ്ഡാരമോഷണം ഉൾപ്പെടെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ മേത്തല എൽതുരുത്ത് നെല്ലിപറമ്പിൽ വീട്ടിൽ പ്രവീണിനെ (22) റൂറൽ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി.
കൊടുങ്ങല്ലൂർ ബൈപാസിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ ശാന്തിപുരം പള്ളിനട കരിനാട്ട് വീട്ടിൽ അഖിലിനെയും (32) തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. കാര ശ്രീകൃഷ്ണ മാരുതി ക്ഷേത്രത്തിലെയും പടാകുളം ഉഴവത്ത് അയ്യപ്പൻകാവ് ക്ഷേത്രത്തിലെയും ഭണ്ഡാരം മോഷ്ടിച്ച കേസിലാണ് പ്രവീണിന്റെ അറസ്റ്റ്.
ജനുവരി 15ന് പുലർച്ച കാര ശ്രീകൃഷ്ണ മാരുതി ക്ഷേത്രത്തിന്റെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതി, രണ്ടു ഭണ്ഡാരങ്ങളും ക്ഷേത്രത്തിന് പുറത്ത് റോഡരികിലെ മറ്റൊരു ഭണ്ഡാരവും ഉൾപ്പെടെ മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ട് കുത്തിത്തുറന്ന് ഏകദേശം 10,000 രൂപയാണ് മോഷ്ടിച്ചത്.
ജനുവരി 25ന് പടാകുളം ഉഴവത്ത് അയ്യപ്പൻകാവ് ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്നും മോഷണം നടത്തി. രണ്ടു സംഭവങ്ങളിലും സമാന രീതിയിലാണ് മോഷണം നടന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്നാണ് പ്രതി കുടുങ്ങിയത്.
ജനുവരി കൊടുങ്ങല്ലൂർ ബൈപാസ് റോഡിൽ പടിഞ്ഞാറ് ഭാഗത്തെ സർവിസ് റോഡരികിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസിലാണ് അഖിലിന്റെ അറസ്റ്റ്. ഇയാൾ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.