ആമ്പല്ലൂർ: നെൽവയലുകളും തണ്ണീർതടങ്ങളും നികത്തുന്നതിനെതിരായ പരാതികൾ അന്വേഷിക്കുന്നതിനുള്ള പ്രാദേശിക നിരീക്ഷണ സമിതിയിൽ രാഷ്ട്രീയ പ്രതിനിധികളെ ഉൾപ്പെടുത്തിയത് അന്വേഷിക്കാൻ ലോകായുക്ത ഉത്തരവ്. കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമപ്രകാരം പ്രാദേശിക നിരീക്ഷണ സമിതിയിൽ കർഷകരുടെ എണ്ണം കുറച്ച് രാഷ്ട്രീയ കക്ഷി അംഗങ്ങളെ ഉൾപ്പെടുത്തി കമ്മിറ്റി നവീകരിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകൻ വരന്തരപ്പിള്ളി സ്വദേശി ടി.എൻ. മുകുന്ദൻ നൽകിയ പരാതിയിലാണ് ഉത്തരവ്. പരാതി ഫയലിൽ സ്വീകരിച്ച ലോകായുക്ത ജസ്റ്റിസ് പയസ് കെ.കുര്യാക്കോസും ഉപലോകായുക്ത ജസ്റ്റിസ് കെ.വി. ബാലചന്ദ്രനും കേസ് രജിസ്റ്റർ ചെയ്ത് കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും ജില്ല കലക്ടർക്കും പ്രിൻസിപ്പൽ കൃഷി ഓഫിസർക്കും നോട്ടീസ് അയക്കാൻ നിർദേശിച്ചു. സമിതിയിൽ ആറു കർഷകരുടെ പേരുകൾ മുൻഗണന പട്ടിക തയാറാക്കി അതത് കൃഷി ഓഫിസർമാർ കലക്ടർക്ക് സമർപ്പിക്കണമെന്നതിന് വിരുദ്ധമായി ഭരണകക്ഷിയിൽ നിന്ന് രണ്ടും പ്രതിപക്ഷത്ത് നിന്ന് ഒരംഗത്തെയും ഉൾപ്പെടുത്തി ലിസ്റ്റ് തയാറാക്കി നൽകിയെന്നാണ് പരാതി. ജില്ലയിലെ എല്ലാ കൃഷിഭവനിലും ഇൗ രീതിയിലാണ് ലിസ്റ്റ് തയാറാക്കിയിട്ടുള്ളത്. ഇതിനെതിരെ കൃഷി വകുപ്പിനും കലക്ടർക്കും നൽകിയ പരാതിയിൽ നടപടി ഉണ്ടാകാത്തതിനാലാണ് ലോകായുക്തയെ സമീപിച്ചതെന്ന് മുകുന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.