നടുവിൽക്കരയിൽ പാടത്തെ തോട്ടിൽ മാലിന്യം തള്ളിയ നിലയിൽ
വാടാനപ്പള്ളി: നടുവിൽക്കരയിൽ പാടത്തെ തോട്ടിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയതിന് 60,000 രൂപ പിഴ ചുമത്തി. ജൂബിലി റോഡിനടുത്ത് പടിയത്ത് ക്ഷേത്രത്തിന് പടിഞ്ഞാറുള്ള പാടത്താണ് തിങ്കളാഴ്ച രാവിലെ മാലിന്യം തള്ളിയത്. സ്ഥലം ഉടമ അറിയാതെയാണ് രണ്ട് ഗുഡ്സ് ഓട്ടോ നിറയെ മാലിന്യം കൊണ്ടുവന്ന് തള്ളിയത്. ഇടശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഒന്നര വർഷം മുമ്പ് കുന്നുകൂടി കിടന്നിരുന്ന മാലിന്യമാണ് ഇപ്പോൾ പാടത്ത് തള്ളിയത്. ഇടശ്ശേരിയിലെ കടയുടെ സ്ഥല ഉടമയും സ്ഥാപനം നടത്തിപ്പുകാരും തമ്മിൽ തർക്കം ഉണ്ടായപ്പോൾ നടത്തിപ്പുകാർ കട ഒഴിഞ്ഞിരുന്നു. എന്നാൽ മാലിന്യം മാറ്റിയിരുന്നില്ല.
ഇടശേരിയിലെ സ്ഥലം ഉടമയാണ് മാലിന്യം തോട്ടിൽ തള്ളിയത്. പരാതിയെ തുടർന്ന് വാടാനപ്പള്ളി പഞ്ചായത്ത് സെക്രട്ടറിയും ഉദ്യോഗസ്ഥരും വാർഡ് അംഗം എം.എസ്. സുജിത്തും സ്ഥലത്ത് എത്തി പരിശോധന നടത്തി. വാടാനപ്പള്ളി പൊലീസും ഇടപെട്ടു. കൊണ്ടുവന്നവരെ കൊണ്ടുതന്നെ ഉച്ചക്ക് മാലിന്യം എടുപ്പിച്ച് തിരികെ കൊണ്ടുപോയി. മാലിന്യം തള്ളിയ സ്ഥല ഉടമയിൽനിന്ന് 50,000 രൂപയും സ്ഥാപന ഉടമയിൽനിന്ന് 10000 രൂപയും പിഴ ഈടാക്കിയതായി പഞ്ചായത്ത് സെക്രട്ടറി പീതാംബരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.