ആരുടെ പ്രീതിക്കായാണ് വെടിക്കെട്ടെന്ന് സംഘം

തൃശൂര്‍: ഉത്സവാഘോഷങ്ങളിലെ വെടിക്കെട്ട് നടത്തിപ്പ് ആശങ്കയിലാക്കി കേന്ദ്രസംഘത്തിന്‍െറ തെളിവെടുപ്പ്. ആരുടെ പ്രീതിക്കായാണ് വെടിക്കെട്ട് നടത്തുന്നതെന്ന് ചോദിച്ച് കേന്ദ്രസംഘം പ്രതിനിധികള്‍, വെടിക്കെട്ട് ദുരന്തം സംബന്ധിച്ചും ചോദ്യങ്ങള്‍ ഉന്നയിച്ചു. മറുപടിയില്‍ ഉത്സവാഘോഷ കമ്മിറ്റിക്കാര്‍ക്ക് പലപ്പോഴും ഉത്തരം മുട്ടി. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് വെടിക്കെട്ടെന്ന ക്ഷേത്രം ഭാരവാഹികളുടെ വാദം കേന്ദ്രസംഘം എതിര്‍ത്തു. ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതാണോ ആചാരമെന്നായിരുന്നു സംഘത്തിന്‍െറ മറുചോദ്യം. ലൈസന്‍സ് നിബന്ധനകളില്‍ പറയുന്നതിനെക്കാള്‍ കൂടുതല്‍ വെടിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും സംഘം ചൂണ്ടിക്കാട്ടി. ജില്ല മജിസ്ട്രേറ്റിന്‍െറ ലൈസന്‍സ് ലഭിക്കാന്‍ ഏകജാലക സംവിധാനം ഒരുക്കണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ സംഘത്തിന് മുന്നില്‍ ഉന്നയിച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയം ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ ജോ.സെക്രട്ടറി ശൈലേന്ദ്ര സിങ്ങിന്‍െറ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. റിപ്പോര്‍ട്ട് 10 ദിവസത്തിനകം കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നാഗ്പൂര്‍ ജോയന്‍റ് ചീഫ് കണ്‍ട്രോളര്‍ എക്സ്പ്ളോസീവ് എന്‍.ടി. ഷാഹു, ശിവകാശി ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ കെ.സുന്ദരേശന്‍, എറണാകുളം ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ കുല്‍കര്‍ണി, എ.ഡി.എം സി.കെ.അനന്തകൃഷ്ണന്‍, സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തൃശൂര്‍ പൂരം കമ്മിറ്റി, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍, ആറാട്ടുപുഴ പൂരം സെന്‍ട്രല്‍ കമ്മിറ്റി, ഉല്‍സവ കോഓഡിനേഷന്‍ കമ്മിറ്റി, വിവിധ ക്ഷേത്ര-പള്ളി ഭാരവാഹികളും അദാലത്തിനത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.