തൃശൂര്‍: അനിയന്ത്രിതമായ വയല്‍ നികത്തലിന് തടയിടാനുദ്ദേശിച്ച് നഞ്ച കമ്മിറ്റി പുനരുജ്ജീവിപ്പിച്ചു. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്താണ് നഞ്ച കമ്മിറ്റി നിര്‍ത്തലാക്കിയത്. 2008ന് മുമ്പ് നികത്തിയ വയലുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതി ഇനി പഞ്ചായത്ത് സെക്രട്ടറിയും വില്ളേജ് ഓഫിസറും അംഗങ്ങളായ നഞ്ച കമ്മിറ്റി നല്‍കും. നഞ്ച കമ്മിറ്റി നിലവില്‍ വന്നതായി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. സംസ്ഥാനത്ത് 93,000 പേരാണ് വയല്‍ നികത്താന്‍ അപേക്ഷിച്ചിട്ടുള്ളത്. ജില്ലയില്‍ കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് വയല്‍ നികത്താന്‍ അനുമതി തേടിയത് കാല്‍ ലക്ഷത്തോളം പേരാണ്. നിശ്ചിത തുകയടച്ച് വയല്‍ നികത്തല്‍ നിയമ വിധേയമാക്കാമെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവിട്ടപ്പോള്‍ ലക്ഷക്കണക്കിന് പേര്‍ ഇതിനായി മുന്നോട്ടു വന്നു. സര്‍ക്കാറിന് കോടിക്കണക്കിന് രൂപ ഫീസിനത്തില്‍ കിട്ടി. ഈ ക്രമവത്കരണം പിന്നീട് ഹൈകോടതി തടഞ്ഞു. തണ്ണീര്‍ത്തട നിയമത്തിലെ മരവിപ്പിച്ച ഉപവകുപ്പ് ഇടതു സര്‍ക്കാര്‍ മരവിപ്പിച്ചതോടെ വയല്‍ നികത്തി വീട്വെക്കാന്‍ ഒരുങ്ങിയവരും വീടുണ്ടാക്കിയവരും കുടുങ്ങി. മുന്‍ ഇടത് സര്‍ക്കാറിന്‍െറ കാലത്തുണ്ടായിരുന്ന നഞ്ച കമ്മിറ്റികളാണ് ഇപ്പോള്‍ പുനരുജ്ജീവിപ്പിച്ചിരിക്കുന്നത്. വയല്‍ നികത്തുന്നതിന് അനുമതി നല്‍കാന്‍ രണ്ട് കമ്മിറ്റികളാണുള്ളത്; 2008ന് മുമ്പ് നികത്തിയതായി രേഖയുള്ള വയലുകളില്‍ വീട് വെക്കാന്‍ അനുമതി നല്‍കുന്ന നഞ്ച കമ്മിറ്റിയും പൂര്‍ണമായും വയല്‍ പ്രദേശങ്ങളില്‍ മണ്ണിട്ട് നികത്തി വീട് നിര്‍മിക്കാന്‍ അനുമതി നല്‍കുന്ന നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ കമ്മിറ്റിയും. പഞ്ചായത്ത് സെക്രട്ടറി കണ്‍വീനറായ നഞ്ച കമ്മിറ്റിയില്‍ വില്ളേജ് ഓഫിസര്‍, പൊതുമരാമത്ത് അസി.എന്‍ജിനീയര്‍ എന്നിവരാണ് അംഗങ്ങള്‍. കൃഷി ഓഫിസര്‍ തയാറാക്കുന്ന മഹസര്‍ റിപ്പോര്‍ട്ട്, നീരൊഴുക്ക് സംബന്ധിച്ച് അസി.എന്‍ജിനീയര്‍ തയാറാക്കുന്ന റിപ്പോര്‍ട്ട്, സ്ഥലത്തെ സംബന്ധിച്ച് വില്ളേജ് ഓഫിസര്‍ നല്‍കുന്ന റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് നഞ്ച കമ്മിറ്റി അനുമതി നല്‍കുക. നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ കമ്മിറ്റിയുടെ കണ്‍വീനര്‍ കൃഷി ഓഫിസറാണ്. പഞ്ചായത്ത് പ്രസിഡന്‍റ്, വില്ളേജ് ഓഫിസര്‍ എന്നിവരടങ്ങിയ കമ്മിറ്റിയില്‍ മൂന്ന് പാടശേഖര കമ്മിറ്റി അംഗങ്ങളുമുണ്ട്. ഈ കമ്മിറ്റിക്ക് പഞ്ചായത്ത് തലത്തില്‍ 10 സെന്‍റ്, മുനിസിപ്പാലിറ്റിയില്‍ അഞ്ച് സെന്‍റ്, കോര്‍പറേഷനില്‍ മൂന്ന് സെന്‍റ് എന്നിങ്ങനെ നികത്താന്‍ അനുമതിക്ക് ശിപാര്‍ശ ചെയ്യാനാവും. ജില്ല കൃഷി ഓഫിസര്‍, ആര്‍.ഡി.ഒ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ശിപാര്‍ശ പരിശോധിക്കുക. പിന്നീട് ആര്‍.ഡി.ഒ ആണ് വയല്‍ നികത്താന്‍ അനുമതി നല്‍കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.