പെരിഞ്ഞനം: ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ സൗരോര്‍ജ ഗ്രാമമാകാനൊരുങ്ങുന്നു. ആദ്യഘട്ടത്തില്‍ 270 വീടുകളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് 500 കിലോ വാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. 65,000 രൂപയില്‍ 19,500 രൂപ സബ്സിഡി കഴിച്ച് 45,500 രൂപ ഉപഭോക്താവ് ചെലവാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഈ തുക വായ്പയായി പെരിഞ്ഞനം സഹകരണ ബാങ്ക് നല്‍കും. ചെന്നൈ ആസ്ഥാനമായ ജി.പി.ആര്‍ പവര്‍ സൊല്യൂഷന്‍ എന്ന കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് മാസത്തിനകം പ്രവര്‍ത്തനക്ഷമമാകുന്നതോടെ പെരിഞ്ഞനത്തെ തെരുവുവിളക്ക് തെളിക്കാന്‍ 20 കിലോ വാട്ട് വൈദ്യുതി നിലയം കമ്പനി പഞ്ചായത്തിന് സൗജന്യമായി നിര്‍മിച്ചുനല്‍കും. സോളാര്‍ പദ്ധതി നിര്‍മാണോദ്ഘാടനം ഞായറാഴ്ച വൈകീട്ട് നാലിന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിക്കും. ഇ.ടി. ടൈസന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. സച്ചിത്ത്, ജി.പി.ആര്‍ പവര്‍ സൊല്യൂഷന്‍ കമ്പനി ജനറല്‍ മാനേജര്‍ ദാമോദര്‍, എന്‍.ആര്‍. ഹര്‍ഷ കുമാര്‍, വി.കെ. സദാനന്ദന്‍, പ്രേംലാല്‍ പോളശ്ശേരി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.