ഏഴുമാസം കംഫര്‍ട്ട്സ്റ്റേഷന്‍ അടച്ചിട്ടു: കെ.എസ്.ആര്‍.ടി.സിക്ക് 31.5 ലക്ഷം നഷ്ടം

തൃശൂര്‍: കംഫര്‍ട്ട്സ്റ്റേഷന്‍ തുറക്കാതെ കെ.എസ്.ആര്‍.ടി.സിക്ക് ലക്ഷങ്ങള്‍ നഷ്ടംവരുത്തിയതായി വിവരാവകാശ രേഖ. 2016 ഫെബ്രുവരി മുതല്‍ ആഗസ്റ്റ് വരെ കംഫര്‍ട്ട്സ്റ്റേഷന്‍ തുറക്കാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് 31.5 ലക്ഷത്തിന്‍െറ നഷ്ടം ഉണ്ടായതായാണ് രേഖകള്‍ പറയുന്നത്. പ്രതിമാസം 4,50,001 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 2016 ജനുവരി ഒന്നിന് കെ.സി. ഷിഹാബുദ്ദീനെന്ന വ്യക്തിയാണ് കംഫര്‍ട്ട് സ്റ്റേഷന്‍ ലേലത്തിലെടുത്തത്. ലേലം ഉറപ്പിച്ചയാള്‍ 2016 ഫെബ്രുവരി 22 മുതല്‍ പ്രവര്‍ത്തിപ്പിക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ അതിന് ലേലത്തിലെടുത്തയാള്‍ തയാറായില്ല. പല കാരണങ്ങള്‍ പറഞ്ഞും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കാതെ കെ.എസ്.ആര്‍.ടി.സിക്ക് വന്‍ നഷ്ടം വരുത്തിയ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഡിപ്പോയുടെ ചുമതലയുള്ള ഓഫിസര്‍ തയാറായില്ളെന്ന ആരോപണം ശക്തമാണ്. പുതുതായി ചാര്‍ജെടുത്ത സ്റ്റേഷന്‍ ഓഫിസര്‍ ലേലത്തിലെടുത്തയാളെ വിളിച്ചുവരുത്തി നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇതോടെയാണ് കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നു മുതല്‍ കംഫര്‍ട്ട് സ്റ്റേഷന്‍ ഏറ്റെടുത്ത് നടത്താന്‍ ഇയാള്‍ തയാറായത്. അപ്പോഴും നഷ്ടമായ തുക തിരിച്ചുപിടിക്കാന്‍ നടപടികളുണ്ടായില്ല. കൂടാതെ കംഫര്‍ട്ട് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന വ്യക്തികളുടെ ഐഡന്‍റിറ്റികാര്‍ഡും പേരും യൂനിറ്റ് ഓഫിസര്‍ക്ക് നല്‍കണമെന്നാണ് നിയമം. ഈ വിവരങ്ങളൊന്നും യൂനിറ്റ് ഓഫിസര്‍ക്ക് ലഭിച്ചിട്ടില്ളെന്ന് വിവരാവകാശ രേഖ പ്രകാരം ലഭിച്ച മറുപടിയിലുണ്ട്. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍വരെ പണമില്ലാതെ നട്ടം തിരിയുമ്പോഴാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തന്നെ കെ.എസ്.ആര്‍.ടി.സി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.