ഹരിത ഇടനാഴി പദ്ധതി ഭൂമി പിടിച്ചെടുക്കാന്‍ വരുന്നവരെ അടിച്ചോടിക്കും –പ്രതാപന്‍

തൃപ്രയാര്‍: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നിര്‍മിക്കുന്ന ഹരിത ഇടനാഴി പദ്ധതിക്കുവേണ്ടി ഭൂമി പിടിച്ചെടുക്കാന്‍ വരുന്നവരെ അടിച്ചോടിക്കുമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ടി.എന്‍. പ്രതാപന്‍. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ല നേതൃ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരദേശത്തെ 37,000 കുടുംബങ്ങളെ മാറ്റിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുക. 50 മീറ്റര്‍ വീതിയില്‍ ഭൂമി പിടിച്ചെടുത്ത് 15 മീറ്റര്‍ വീതിയില്‍ റോഡും ബാക്കി സ്ഥലത്ത് പച്ചപ്പും വെച്ചുപിടിപ്പിക്കലാണ് ലക്ഷ്യം. 16,000 കോടിയാണ് ചെലവ്. കേരളത്തിന്‍െറ തീരദേശം കവര്‍ന്നെടുക്കാന്‍ കണ്ണുനട്ടിരിക്കുന്ന കോര്‍പറേറ്റുകള്‍ക്കുവേണ്ടിയാണിത്. ഭൂമി പിടിച്ചെടുക്കാന്‍ വരുന്നവരെ ജനങ്ങളെ അണിനിരത്തി അടിച്ചോടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ ആശയപരമായി യോജിക്കുന്നവരുടെ കൊടികള്‍ കൂട്ടിക്കെട്ടും. പ്രക്ഷോഭ പരിപാടികള്‍ മാര്‍ച്ചില്‍ ജില്ലയില്‍ തുടക്കം കുറിക്കും. തീരദേശത്തുള്ളവരുടെ പാര്‍പ്പിടം മുതല്‍ വിദ്യാഭ്യാസം വരെയുള്ള ആവശ്യങ്ങള്‍ പരിഹരിക്കാതെയാണ് അവരെ ആട്ടിയകറ്റുന്ന പദ്ധതിയുമായി സര്‍ക്കാര്‍ വരുന്നത്. തീരദേശത്തെ ഐക്യം തകര്‍ക്കാന്‍ ബോധപൂര്‍വമായ അജണ്ടയുമായി ആര്‍.എസ്.എസും സംഘ്പരിവാറും ശ്രമിച്ചുവരുന്നു. ന്യൂനപക്ഷങ്ങളിലെ ചിലരും ശ്രമം നടത്തുന്നുണ്ട്. യാനങ്ങളുടെ അമരത്തും അണിയത്തും വ്യത്യസ്ത വിഭാഗങ്ങള്‍ ഐക്യത്തോടെ കടലില്‍ പോയിവരുന്ന തീരങ്ങളില്‍ മതേതരത്വത്തിന്‍െറ കാവലാളായി മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നിലകൊള്ളുമെന്ന് പ്രതാപന്‍ പറഞ്ഞു. ജില്ല പ്രസിഡന്‍റ് എ.എം. അലാവുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ. വേദവ്യാസന്‍, സുനില്‍ മുഹമ്മദ് എന്നിവര്‍ പഠനക്ളാസെടുത്തു. വി.വി. വിജയന്‍ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി. ബലറാം ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് എ.എം. അലാവുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സി. മുസ്താഖ്അലി, സി.വി. സുരേന്ദ്രന്‍, കെ.ഡി. വീരമണി, ടി.കെ.ബി. രാജ്, ഗോപി പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.