തൃശൂർ: വിമല കോളജ് പ്രിന്‍സിപ്പലിനും കര്‍ണാടക സ്റ്റേറ്റ് ഓപണ്‍ യൂനിവേഴ്സിറ്റി എക്സ്റ്റന്‍ഷന്‍ സെൻററായി കോളജില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്രെയിന്‍ നെറ്റ് എന്ന സ്ഥാപനത്തിനുമെതിരെ കേസെടുത്ത മജിസ്ട്രേറ്റ് കോടതി നടപടി ഹൈകോടതി മരവിപ്പിച്ചു. ബി.എസ്സി ഇൻറീരിയര്‍ ഡിസൈനിങ് കോഴ്സിെൻറ പേരില്‍ വഞ്ചിച്ചുവെന്ന് കാണിച്ച് വിദ്യാർഥികള്‍ നല്‍കിയ പരാതിയിലാണ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ ഉത്തരിവിട്ടിരുന്നത്. കര്‍ണാടക യൂനിവേഴ്സിറ്റിയുടെ അംഗീകാരമുള്ള കോഴ്സെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവേശനം നടത്തിയെന്നായിരുന്നു പരാതി. ആറ് സെമസ്റ്ററുകളിലായി മൂന്ന് വര്‍ഷ കോഴ്സിന് രണ്ടു ലക്ഷം രൂപയോളം ഫീസായി ഈടാക്കി. എന്നാൽ, കോഴ്സിന് കര്‍ണാടക യൂനിവേഴ്സിറ്റിയുടെ അംഗീകാരമില്ലെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. 36 വിദ്യാർഥികളാണ് ബാച്ചില്‍ പ്രവേശനം നേടിയത്. അഞ്ചുപേര്‍ ഒഴികെ ബാക്കി എല്ലാവരും ഒരു വര്‍ഷം കഴിഞ്ഞതോടെ കോഴ്സ് തുടരേണ്ടതില്ലെന്ന് തീരുമാനിച്ചു. എന്നാൽ, ഫീസ് മടക്കി നല്‍കാന്‍ കോളജ് തയാറായില്ല. ഈ സാഹചര്യത്തിലായിരുന്നു വിദ്യാർഥികൾ കോടതിയെ സമീപിച്ചത്. ബ്രെയിൻ നെറ്റ് ഡയറക്ടർ ലിജു പോൾ, അധ്യാപിക ഗയാന, ജീവനക്കാരി രശ്മി സുധീർ എന്നിവരാണ് വിദ്യാർഥികളുടെ പരാതിക്കെതിരെ ഹൈകോടതിയെ സമീപിച്ചത്. മജിസ്ട്രേറ്റ് കോടതിയുടെ നടപടി മരവിപ്പിച്ച ഹൈകോടതി ജൂൺ രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് അനുവദിക്കാനും അല്ലെങ്കിൽ നഷ്ടപരിഹാരം നൽകാനും കോടതി നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ സർവകലാശാല സമയം ചോദിച്ച സാഹചര്യത്തിലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.