തൃശൂർ: കരാറുകാരൻ പിന്മാറിയതോടെ കുടിവെള്ള വിതരണത്തിൽ കോർപറേഷന് ഒരു കോടിയുടെ നഷ്ടം ഉണ്ടായെന്ന് കണ്ടെത്തൽ. 1,000 ലിറ്ററിന് 99 രൂപ നിരക്കില്‍ ലോറിയിൽ വെള്ളം വിതരണം ചെയ്യാനുള്ള ടെൻഡര്‍ കരാറുകാരന്‍ ഏറ്റെടുക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ 190 രൂപ നിരക്കില്‍ മുന്‍ കരാറുകാരന് മേയര്‍ കരാര്‍ നല്‍കിയതിലാണ് നഷ്ടം വന്നത്. ഈ നഷ്ടം കരാറുകാരനില്‍നിന്ന് ഈടാക്കാനാകില്ലെന്നാണ് ഹൈകോടതിയിലെ കോർപറേഷെൻറ സ്റ്റാൻഡിങ് കൗൺസിൽ നിയമോപദേശം നൽകിയത്. നഷ്ടം കൗണ്‍സില്‍ അംഗീകരിെച്ചങ്കിലും ഉത്തരവാദിത്തം ആര് വഹിക്കുമെന്ന കാര്യം വ്യക്തമല്ല. നഷ്ടം സംബന്ധിച്ച ഓഫിസ് നോട്ട് അംഗീകരിച്ച കൗണ്‍സില്‍ യോഗം നഷ്ടം ടെൻഡര്‍ നല്‍കിയ കരാറുകാരനില്‍നിന്ന് ഈടാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച നടപടിയുടെ ഭാഗമായാണ് സ്റ്റാൻഡിങ് കൗണ്‍സിലില്‍നിന്ന് നിയമോപദേശം തേടിയത്. പ്രവൃത്തി ഏറ്റെടുത്ത് കരാര്‍ ഉണ്ടാക്കാത്ത സാഹചര്യത്തില്‍ കരാറുകാരനില്‍നിന്ന് നഷ്ടം ഈടാക്കാനാകില്ലെന്നാണ് നിയമോപദേശം. നടപടി ക്രമങ്ങളിലെ പാളിച്ചമൂലം കോര്‍പറേഷന് നഷ്ടമുണ്ടായതായി കത്തിലുണ്ട്. കരാറുകാരന്‍ കരാര്‍ ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ ടെൻഡര്‍ സമര്‍പ്പിച്ചവരിലെ അടുത്ത കുറഞ്ഞ നിരക്കുകാരനുമായി ചര്‍ച്ച നടത്തി കരാറുണ്ടാക്കുകയോ റീ ടെൻഡര്‍ ചെയ്യുകയോ ചെയ്താല്‍ നഷ്ടം ഒഴിവാക്കാമായിരുന്നുവെന്ന് നിയമോപദേശത്തിലുണ്ട്. 2017 ഫെബ്രുവരി 20നാണ് നിയമോപദേശം നൽകിയത്. ഇത് ഇതുവരെ കൗണ്‍സിലില്‍ വെക്കുകയോ തുടര്‍ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. 2016 ഫെബ്രുവരി 25ന് ടെണ്ടര്‍ ലഭിച്ചതാണെങ്കിലും മാര്‍ച്ച് 30 വരെ കൗൺസിലിനെ അറിയിച്ചില്ല. 30ന് ചേര്‍ന്ന കമ്മിറ്റിയും 31ന് ചേര്‍ന്ന കൗണ്‍സിലും ടെണ്ടര്‍ അംഗീകരിച്ചുവെങ്കിലും കരാറുകാരന്‍ പ്രവൃത്തി ഏറ്റെടുത്തില്ല. തുടര്‍ന്ന് കൗണ്‍സില്‍ അനുമതി പ്രതീക്ഷിച്ച് ഏപ്രില്‍ ഒന്നുമുതല്‍ ലോറിവെള്ളവിതരണത്തിന് മാര്‍ച്ച് 31ന് തന്നെ പുതിയ കരാര്‍ നല്‍കുന്നതുവരെ 190 രൂപ നിരക്കിലുള്ള മുന്‍കരാറ് കാരന് മേയര്‍ താല്‍ക്കാലിക കരാര്‍ നൽകി. കുറഞ്ഞ രണ്ടാംനിരക്കുകാരനുമായി ചർച്ച നടത്താതെയും റീടെണ്ടര്‍ നടത്താതെയും ജൂണ്‍ ഒന്നു വരെ രണ്ട് മാസം ഉയര്‍ന്നനിരക്കിൽ ജലവിതരണം നടത്തി. മേയര്‍ നല്‍കിയ മുന്‍കൂര്‍ അനുമതി സാധൂകരണത്തിനും റീടെണ്ടറിനും ഫയല്‍ കൗൺണ്‍സിലില്‍വെച്ചത് ജലവിതരണവും കഴിഞ്ഞ് ആറ് മാസം പിന്നിട്ടശേഷം നവംബര്‍ 29നായിരുന്നു. 99 രൂപ നിരക്കില്‍ ടെൻഡര്‍ ലഭിച്ചിട്ടും രണ്ട്മാസം 190 രൂപക്ക് ലോറിവെള്ളം വിതരണം ചെയ്ത വകയില്‍ കോര്‍പറേഷന് 99, 56, 338 രൂപ നഷ്ടം വന്നതായും ഓഫിസ് അജണ്ട കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. ഫയലിൽ യഥാസമയം നടപടി സ്വീകരിക്കാതെ നഷ്ടം വരുത്തിയതിന് പ്രധാന ഉത്തരവാദി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനാണെങ്കിലും, കൗണ്‍സിലിെൻറ അനുമതി നേടാതെ മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കിയതിനാല്‍ നഷ്ടോത്തരവാദിത്തം മേയര്‍ക്കായി. എട്ട് മാസത്തിന് ശേഷമാണെങ്കിലും മേയറുടെ നടപടിക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കിയതോടെ നഷ്ടോത്തരവാദിത്വം അന്ന് യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ കൗണ്‍സിലര്‍മാരുടേതുമായെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. ലോറിവെള്ള വിതരണത്തിെൻറ പേരില്‍ കോര്‍പ്പറേഷനില്‍ നടക്കുന്നത് വന്‍കൊള്ളയാണെന്ന ആരോപണം ശക്തമാണ്. സാധാരണ ഒന്നു മുതല്‍ മൂന്ന് കോടി രൂപ വരാറുള്ള സ്ഥാനത്ത് രാജന്‍ പല്ലന്‍ മേയറായിരിക്കേ 2015ല്‍ ഫെബ്രുവരി 15 മുതല്‍ ജൂണ്‍ 10 വരെ 117 ദിവസം ലോറിവെള്ള വിതരണത്തിന് 3.58 കോടിയായിരുന്നു െചലവ്. എന്നാൽ ഇടത് ഭരണത്തിൽ ഫെബ്രുവരി 15 മുതല്‍ ജൂണ്‍ ഒന്ന് വരെ 106 ദിവസം മാത്രം വിതരണത്തിന് 4.2 കോടി രൂപ െചലവായി. 99 രൂപക്ക് വെള്ളം വിതരണം ചെയ്യുമെന്ന പ്രഖ്യാപനം അന്ന് തന്നെ ചോദ്യം ചെയ്യപ്പെട്ടതാണെങ്കിലും വെല്ലുവിളിയോടെയായിരുന്നു ഇടതുമുന്നണിയുടെ തീരുമാനം. ഇതാണ് വൻ നഷ്ടമുണ്ടാക്കിയതായി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.